Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 20 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവെച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2 ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.

3 ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.

4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു?

5 ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു.

6 എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പില്നിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.

7 യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക.

8 എന്നാൽ അതു വെള്ളംതരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു.

9 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.

10 മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

11 മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

12 പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാണ്കെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.

13 ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

14 അനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: “നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:

15 ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.

16 ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.

17 ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയില്കൂടി തന്നേ നടക്കും;

18 നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.” എദോം അവനോടു: “നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും” എന്നു പറഞ്ഞു.

19 അതിന്നു യിസ്രായേൽമക്കൾ അവനോടു: “ഞങ്ങൾ പെരുവഴിയിൽ കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ” എന്നു പറഞ്ഞു.

20 അതിന്നു അവൻ “നീ കടന്നുപോകരുതു” എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടും കൂടെ അവന്റെ നേരെ പുറപ്പെട്ടു.

21 ഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി.

22 പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോർപർവ്വതത്തിൽ എത്തി.

23 എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

24 അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല.

25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു

26 അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും.

27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി.

28 മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്നു ഇറങ്ങിവന്നു.

29 അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു

Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). ​To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/

​Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910),​ available at https://archive.org/details/Sathyavedapusthakam_1910.

Lean sinn:



Sanasan