1 ശമൂവേൽ 7 - മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 കിര്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു. 2 പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു. 3 അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. 4 അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു. 5 അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു. 6 അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു. 7 യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു. 8 യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു. 9 അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി. 10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു. 11 യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു. 12 പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു. 13 ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു. 14 എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു. 15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു. 16 അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും; 17 അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു. |
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit https://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.