സങ്കീർത്തനങ്ങൾ 8 - സമകാലിക മലയാളവിവർത്തനംസങ്കീർത്തനം 8 ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു. 2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ. 3 അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ, 4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം? 5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു. 6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു— 7 ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ, 8 ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ. 9 ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.” |
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.
Biblica, Inc.