സങ്കീർത്തനങ്ങൾ 97 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ. 2 മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു. 3 തീ അവനു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു. 4 അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറയ്ക്കുന്നു. 5 യഹോവയുടെ സന്നിധിയിൽ, സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 6 ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകല ജാതികളും അവന്റെ മഹത്ത്വത്തെ കാണുന്നു. 7 വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകല ദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ. 8 സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 9 യഹോവേ, നീ സർവഭൂമിക്കും മീതെ അത്യുന്നതൻ; സകല ദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ. 10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു. 11 നീതിമാനു പ്രകാശവും പരമാർഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും. 12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India