സങ്കീർത്തനങ്ങൾ 92 - സത്യവേദപുസ്തകം OV Bible (BSI)ശബ്ബത്തുനാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. 1 യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും 2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും 3 രാവിലെ നിന്റെ ദയയെയും രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്. 4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. 5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 6 മൃഗപ്രായനായ മനുഷ്യൻ അത് അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല. 7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു. 9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. 10 എങ്കിലും എന്റെ കൊമ്പ് നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു. 11 എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമികളെക്കുറിച്ചു കേട്ടും രസിക്കും. 12 നീതിമാൻ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. 13 യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും. 14 വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും. 15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India