സങ്കീർത്തനങ്ങൾ 55 - സത്യവേദപുസ്തകം OV Bible (BSI)സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. 1 ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ. 2 എനിക്ക് ചെവി തന്ന് ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവം നിമിത്തവും ദുഷ്ടന്റെ പീഡ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു. 3 അവർ എന്റെമേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു. 4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേൽ വീണിരിക്കുന്നു. 5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു. 6 പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്ന് ഞാൻ പറഞ്ഞു. 7 അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാർക്കുമായിരുന്നു! സേലാ. 8 കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാൻ ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! 9 കർത്താവേ, സംഹരിച്ച് അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു. 10 രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്. 11 ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല. 12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. 13 നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. 14 നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ. 15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. 16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. 17 ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർഥന കേൾക്കും. 18 എന്നോടു കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോട് അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി; 19 ദൈവം കേട്ട് അവർക്ക് ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവൻ തന്നെ. സേലാ. അവർക്കു മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല. 20 തന്നോടു സമാധാനമായിരിക്കുന്നവരെ കൈയേറ്റം ചെയ്തു തന്റെ സഖ്യത അവൻ ലംഘിച്ചുമിരിക്കുന്നു. 21 അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 22 നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല. 23 ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India