സങ്കീർത്തനങ്ങൾ 5 - സത്യവേദപുസ്തകം OV Bible (BSI)സംഗീതപ്രമാണിക്ക് വേണുനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ. 2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്. 3 യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. 4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. 5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു. 6 ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു; 7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. 8 യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ. 9 അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. 10 ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. 11 എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും. 12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India