Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 35 - സത്യവേദപുസ്തകം OV Bible (BSI)


ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ.

2 നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ.

3 നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്ന് എന്റെ പ്രാണനോടു പറയേണമേ.

4 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചുപോകട്ടെ.

5 അവർ കാറ്റിനു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.

6 അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.

7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

8 അവൻ വിചാരിയാതെ അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടു പോകട്ടെ.

9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും.

10 യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്റെ അസ്ഥികളൊക്കെയും പറയും.

11 കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.

12 അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത് എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.

13 ഞാനോ, അവർ ദീനമായിക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാർഥന എന്റെ മാർവിടത്തിലേക്കു മടങ്ങിവന്നു.

14 അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.

15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവർ ഇടവിടാതെ എന്നെ പഴിച്ചു പറഞ്ഞു.

16 അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരേ പല്ലു കടിക്കുന്നു.

17 കർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്ന് എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ.

18 ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മധ്യേ നിന്നെ സ്തുതിക്കും.

19 വെറുതേ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ കണ്ണിമയ്ക്കയുമരുതേ.

20 അവർ സമാധാനവാക്ക് സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരേ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.

21 അവർ എന്റെ നേരേ വായ് പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.

22 യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ.

23 എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും ജാഗരിക്കേണമേ.

24 എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.

25 അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

26 എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരേ വമ്പു പറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.

27 എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.

28 എന്റെ നാവ് നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണിക്കും.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan