സങ്കീർത്തനങ്ങൾ 34 - സത്യവേദപുസ്തകം OV Bible (BSI)ദാവീദ് അബീമേലെക്കിന്റെ മുമ്പിൽവച്ചു ബുദ്ധിഭ്രമം നടിക്കയും അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവൻ പോകുമ്പോൾ പാടിയ ഒരു സങ്കീർത്തനം. 1 ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും. 2 എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും. 3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക. 4 ഞാൻ യഹോവയോട് അപേക്ഷിച്ചു; അവൻ എനിക്ക് ഉത്തരമരുളി എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. 5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. 6 ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. 8 യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. 9 യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ; അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടില്ലല്ലോ. 10 ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല. 11 മക്കളേ, വന്ന് എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം. 12 ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിനു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ? 13 ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക; 14 ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക. 15 യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. 16 ദുഷ്പ്രവൃത്തിക്കാരുടെ ഓർമയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു. 17 നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. 18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു. 19 നീതിമാന്റെ അനർഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. 20 അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല. 21 അനർഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകയ്ക്കുന്നവർ ശിക്ഷ അനുഭവിക്കും. 22 യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India