സങ്കീർത്തനങ്ങൾ 11 - സത്യവേദപുസ്തകം OV Bible (BSI)സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നത് എങ്ങനെ? 2 ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. 3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തു ചെയ്യും? 4 യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വർഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധനചെയ്യുന്നു. 5 യഹോവ നീതിമാനെ ശോധനചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു. 6 ദുഷ്ടന്മാരുടെമേൽ അവൻ കെണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും. 7 യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India