സംഖ്യാപുസ്തകം 34 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2 യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻദേശത്ത് എത്തുമ്പോൾ നിങ്ങൾക്ക് അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം. 3 തെക്കേ ഭാഗം സീൻമരുഭൂമി തുടങ്ങി എദോമിന്റെ വശത്തുകൂടി ആയിരിക്കേണം; നിങ്ങളുടെ തെക്കേ അതിർ കിഴക്ക് ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം. 4 പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിനു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്-ബർന്നേയയുടെ തെക്ക് അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്ന് അസ്മോനിലേക്കു കടക്കേണം. 5 പിന്നെ അതിർ അസ്മോൻ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം. 6 പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറേ അതിർ. 7 വടക്കോ മഹാസമുദ്രം തുടങ്ങി ഹോർപർവതം നിങ്ങളുടെ അതിരാക്കേണം. 8 ഹോർപർവതംമുതൽ ഹമാത്ത്‍വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം; 9 പിന്നെ അതിർ സിഫ്രോൻവരെ ചെന്നു ഹസാർ-എനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കേ അതിർ. 10 കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. 11 ശെഫാം തുടങ്ങി ആ അതിർ അയീന്റെ കിഴക്കുഭാഗത്തു രിബ്ലാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നെരോത്തു കടലിന്റെ കിഴക്കേ കര തൊട്ടിരിക്കേണം. 12 അവിടെനിന്നു യോർദ്ദാൻ വഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം. 13 മോശെ യിസ്രായേൽമക്കളോടു കല്പിച്ചത്: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതുതന്നെ. 14 രൂബേൻഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതിഗോത്രത്തിനും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. 15 ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചതു കിഴക്കൻപ്രദേശത്തു യെരീഹോവിനു കിഴക്കു യോർദ്ദാനക്കരെ ആയിരുന്നു. 16 പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 17 നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിത്: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും. 18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിനു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം. അവർ ആരെല്ലാമെന്നാൽ: 19 യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 20 ശിമെയോൻഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ. 21 ബെന്യാമീൻഗോത്രത്തിൽ കിസ്ലോന്റെ മകൻ എലീദാദ്. 22 ദാൻഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി. 23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്റെ മകൻ ഹന്നീയേൽ. 24 എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്ത്താന്റെ മകൻ കെമൂവേൽ. 25 സെബൂലൂൻഗോത്രത്തിനുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ. 26 യിസ്സാഖാർഗോത്രത്തിനുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ. 27 ആശേർഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ. 29 യിസ്രായേൽമക്കൾക്ക് കനാൻദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിനു യഹോവ നിയമിച്ചവർ ഇവർതന്നെ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India