Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 24 - സത്യവേദപുസ്തകം OV Bible (BSI)

1 യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവയ്ക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു.

2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;

3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു;

4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:

5 യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

6 താഴ്‌വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾ പോലെതന്നെ.

7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിനു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതംതന്നെ.

8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നെ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.

10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരേ ജ്വലിച്ചു; അവൻ കൈ ഞെരിച്ചു ബിലെയാമിനോട്: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവദിക്കയത്രേ ചെയ്തിരിക്കുന്നു.

11 ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.

12 അതിനു ബിലെയാം ബാലാക്കിനോടു പറഞ്ഞത്: ബാലാക് തന്റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളൂ

13 എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ?

14 ഇപ്പോൾ ഇതാ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.

15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;

16 ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:

17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.

18 എദോം ഒരു അധീനദേശമാകും; ശത്രുവായ സേയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.

19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽ നിന്നു നശിപ്പിക്കും.

20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: അമാലേക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.

21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: നിന്റെ നിവാസം ഉറപ്പുള്ളത്; നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.

22 എങ്കിലും കേന്യനു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?

23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?

24 കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും.

25 അതിന്റെശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan