NAHUMA 3 - സത്യവേദപുസ്തകം OV Bible (BSI)1 രക്തപാതകങ്ങളുടെ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവർച്ച വിട്ടുപോകുന്നതുമില്ല. 2 ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ! 3 കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേക നിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു. 4 പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വം നിമിത്തം തന്നെ ഇങ്ങനെ ഭവിച്ചത്. 5 ഞാൻ നിന്റെ നേരേ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 6 ഞാൻ അമേധ്യം നിന്റെമേൽ എറിഞ്ഞ് നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും. 7 അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ട് ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്ക് ആശ്വാസകന്മാരെ അന്വേഷിക്കേണ്ടൂ എന്നു പറയും. 8 നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ? 9 കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 10 എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകല വീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്ക് അവർ ചീട്ടിട്ടു, അവളുടെ സകല മഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു. 11 അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും. 12 നിന്റെ കോട്ടകളൊക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽത്തന്നെ വീഴും. 13 നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്ക് ഇരയായിത്തീർന്നിരിക്കുന്നു. 14 നിരോധത്തിനു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; 15 ഇഷ്ടകയച്ചു പിടിക്ക! അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെത്തന്നെ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നെ പെരുക്കുക. 16 നിന്റെ വർത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർധിപ്പിച്ചുവല്ലോ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു. 17 നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല. 18 അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർപ്പാൻ ആരുമില്ല. 19 നിന്റെ കേടിന് ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നത്? |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India