Biblia Todo Logo
Bìoball air-loidhne

- Sanasan -

ലേവ്യപുസ്തകം 27 - സത്യവേദപുസ്തകം OV Bible (BSI)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകേണം.

3 ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ് അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.

4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.

5 അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.

6 ഒരു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.

7 അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.

8 നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.

9 അത് യഹോവയ്ക്കു വഴിപാടു കഴിപ്പാൻതക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

10 തീയതിനു പകരം നല്ലത്, നല്ലതിനു പകരം തീയത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചു മാറുന്നു എങ്കിൽ അതും വച്ചു മാറിയതും വിശുദ്ധമായിരിക്കേണം.

11 അത് യഹോവയ്ക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.

12 അതു നല്ലതോ തീയതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെതന്നെ ആയിരിക്കേണം.

13 അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.

14 ഒരുത്തൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ഇരിക്കേണം.

15 തന്റെ വീടു വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.

16 ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിന്റെ വിത്തുപാടിന് ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.

17 യോബേൽസംവത്സരംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ഇരിക്കേണം.

18 യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറയ്ക്കേണം.

19 നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.

20 അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തു കൂടാ.

21 ആ നിലം യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കേണം.

22 തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയാർജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ

23 പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കേണം.

24 ആ നിലം മുന്നുടമസ്ഥനു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.

25 നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാ വച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

26 കടിഞ്ഞൂൽപ്പിറവിയാൽ യഹോവയ്ക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.

27 അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്ത് അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കേണം.

28 എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വില്ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാർപ്പിതമൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാകുന്നു.

29 മനുഷ്യവർഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

30 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.

31 ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേണം.

32 മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.

33 അതു നല്ലതോ തീയതോ എന്നു ശോധന ചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

34 യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നെ.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan