യോശുവ 18 - സത്യവേദപുസ്തകം OV Bible (BSI)1 അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിർത്തി; ദേശം അവർക്കു കീഴടങ്ങിയിരുന്നു. 2 എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു. 3 യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാൻ പോകുന്നതിന് നിങ്ങൾ എത്രത്തോളം മടിച്ചിരിക്കും? 4 ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിൻ; ഞാൻ അവരെ അയയ്ക്കും; അവർ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങൾക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം. 5 അത് ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്റെ അതിർക്കകത്ത് തെക്ക് പാർത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിർക്കകത്ത് വടക്ക് പാർത്തുകൊള്ളട്ടെ. 6 അങ്ങനെ നിങ്ങൾ ദേശം ഏഴു ഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടും. 7 ലേവ്യർക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവർക്കു കൊടുത്തിട്ടുള്ള അവകാശം യോർദ്ദാനു കിഴക്കു വാങ്ങിയിരിക്കുന്നു. 8 അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോട് യോശുവ: നിങ്ങൾ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു. 9 അവർ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു. 10 അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് അവർക്കുവേണ്ടി ചീട്ടിട്ടു; അവിടെവച്ച് യോശുവ യിസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു. 11 ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ യെഹൂദായുടെ മക്കളുടെയും യോസേഫിന്റെ മക്കളുടെയും മധ്യേ കിടക്കുന്നു. 12 വടക്കുഭാഗത്ത് അവരുടെ വടക്കേ അതിർ യോർദ്ദാങ്കൽ തുടങ്ങി വടക്ക് യെരീഹോവിന്റെ പാർശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽക്കൂടി കയറി ബേത്ത്-ആവെൻ മരുഭൂമിയിങ്കൽ അവസാനിക്കുന്നു. 13 അവിടെനിന്ന് ആ അതിർ ബേഥേൽ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു. 14 പിന്നെ ആ അതിർ വളഞ്ഞ് പടിഞ്ഞാറേ വശത്ത് ബേത്ത്-ഹോരോന് എതിരേയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലായിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറേഭാഗം. 15 തെക്കേഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു. 16 പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരയ്ക്കെതിരേയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്‌വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപർവതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ് 17 ഏൻ-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങി 18 അരാബായ്ക്കെതിരേയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങിച്ചെല്ലുന്നു. 19 പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ അഴിമുഖത്ത് ഉപ്പുകടലിന്റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിർ. 20 അതിന്റെ കിഴക്കേ അതിർ യോർദ്ദാൻ ആകുന്നു; ഇത് ബെന്യാമീൻമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ. 21 എന്നാൽ ബെന്യാമീൻമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ലാ, ഏമെക്-കെസീസ്, 22 ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ, 23 അവ്വീം, പാരാ, ഒഫ്രാ, 24 കെഫാർ-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; 25 ഗിബെയോൻ, രാമാ, ബേരോത്ത്, 26 മിസ്പെ, കെഫീരാ, മോസാ, 27 രേക്കെം, യിർപ്പേൽ, തരലാ, 28 സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇത് ബെന്യാമീൻമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India