ഇയ്യോബ് 18 - സത്യവേദപുസ്തകം OV Bible (BSI)1 അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവയ്ക്കും? ബുദ്ധി വയ്പിൻ; പിന്നെ നമുക്കു സംസാരിക്കാം. 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായിത്തോന്നുന്നതും എന്ത്? 4 കോപത്തിൽ തന്നെത്താൻ കടിച്ചു കീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലംവിട്ട് മാറേണമോ? 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല. 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും. 7 അവൻ ചുറുക്കോടെ കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കെണിയിന്മീതെ നടക്കും. 9 പാശം അവന്റെ കുതികാലിനു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. 10 അവന് നിലത്തു കുരുക്കു മറച്ചുവയ്ക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചുവയ്ക്കും. 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്ന് അവനെ വേട്ടയാടും. 12 അവന്റെ അനർഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു. 13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 15 അവന് ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 16 കീഴെ അവന്റെ വേരുണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും. 17 അവന്റെ ഓർമ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും. 18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചു കളയും. 19 സ്വജനത്തിൽ അവനു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യനുപോകും. 20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവദിഗ്വാസികൾക്കു നടുക്കം പിടിക്കും. 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നെ. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India