യെശയ്യാവ് 56 - സത്യവേദപുസ്തകം OV Bible (BSI)1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിപ്പിൻ. 2 ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്റെ കൈ സൂക്ഷിച്ചുംകൊണ്ട് ഇതു ചെയ്യുന്ന മർത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. 3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും എന്നു പറയരുത്; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുത്. 4 എന്റെ ശബ്ബത്ത് ആചരിക്കയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാൻ ഇപ്രകാരം പറയുന്നു: 5 ഞാൻ അവർക്ക് എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാൾ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാൻ അവർക്കു കൊടുക്കും. 6 യഹോവയെ സേവിച്ച്, അവന്റെ നാമത്തെ സ്നേഹിച്ച്, അവന്റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേർന്നു വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെയൊക്കെയും തന്നെ, 7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവന്ന്, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകല ജാതികൾക്കും ഉള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും. 8 ഞാൻ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നെ, ഇനി മറ്റുള്ളവരെയും കൂട്ടിച്ചേർക്കും എന്നു യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാട്. 9 വയലിലെ സകല മൃഗങ്ങളും കാട്ടിലെ സകല മൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊൾവിൻ. 10 അവന്റെ കാവൽക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരപ്പാൻ വഹിയാത്ത ഊമനായ്ക്കൾ തന്നെ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. 11 ഈ നായ്ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; ഈ ഇടയന്മാരോ സൂക്ഷിപ്പാൻ അറിയാത്തവർ; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തൻ താന്താന്റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു. 12 വരുവിൻ: ഞാൻ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നെ എന്ന് അവർ പറയുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India