യെശയ്യാവ് 4 - സത്യവേദപുസ്തകം OV Bible (BSI)1 അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്; ഞങ്ങൾ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും. 2 അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും. 3 കർത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം 4 സീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ, വിശുദ്ധൻ എന്നു വിളിക്കപ്പെടും. 5 യഹോവ സീയോൻപർവതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. 6 പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുംകാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India