Biblia Todo Logo
Bìoball air-loidhne

- Sanasan -

യെഹെസ്കേൽ 8 - സത്യവേദപുസ്തകം OV Bible (BSI)

1 ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.

2 അപ്പോൾ ഞാൻ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണത്തിന്റെ പ്രഭപോലെയും ആയിരുന്നു.

3 അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.

4 അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം ഉണ്ടായിരുന്നു.

5 അവൻ എന്നോട്: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ട് നോക്കി; യാഗപീഠത്തിന്റെ വാതിലിനു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നെ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു.

6 അവൻ എന്നോട്: മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു.

7 അവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.

8 അവൻ എന്നോട്: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.

9 അവൻ എന്നോട്: അകത്തു ചെന്ന്, അവർ ഇവിടെ ചെയ്യുന്ന: വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

10 അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.

11 അവയുടെ മുമ്പിൽ യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

12 അപ്പോൾ അവൻ എന്നോട്: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്ത് ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്ന് അവർ പറയുന്നു എന്നരുളിച്ചെയ്തു.

13 അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോട് അരുളിച്ചെയ്തു.

14 അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്നതു ഞാൻ കണ്ടു.

15 അവൻ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്ന് അരുളിച്ചെയ്തു.

16 അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും നടുവേ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുക് യഹോവയുടെ മന്ദിരത്തിന്റെ നേരേയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.

17 അപ്പോൾ അവൻ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ ചുള്ളി മൂക്കിനു തൊടുവിക്കുന്നത്?

18 ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണ് ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്ന് അരുളിച്ചെയ്തു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan