പുറപ്പാട് 24 - സത്യവേദപുസ്തകം OV Bible (BSI)1 അവൻ പിന്നെയും മോശെയോട്: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിൻ. 2 മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവർ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു. 3 എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. 4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. 5 പിന്നെ അവൻ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. 6 മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. 7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. 8 അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. 9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു. 10 അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. 11 യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു. 12 പിന്നെ യഹോവ മോശെയോട്: നീ എന്റെ അടുക്കൽ പർവതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു. 13 അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവതത്തിൽ കയറി. 14 അവൻ മൂപ്പന്മാരോട്: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു. 15 അങ്ങനെ മോശെ പർവതത്തിൽ കയറിപ്പോയി; ഒരു മേഘം പർവതത്തെ മൂടി. 16 യഹോവയുടെ തേജസ്സും സീനായിപർവതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്നു മോശെയെ വിളിച്ചു. 17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി. 18 മോശെയോ മേഘത്തിന്റെ നടുവിൽ പർവതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവതത്തിൽ ആയിരുന്നു. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India