ആവർത്തനം 24 - സത്യവേദപുസ്തകം OV Bible (BSI)1 ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കേണം. 2 അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷനു ഭാര്യയായി ഇരിക്കാം. 3 എന്നാൽ രണ്ടാമത്തെ ഭർത്താവ് അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കയോ അവളെ ഭാര്യയായിട്ട് എടുത്ത രണ്ടാമത്തെ ഭർത്താവ് മരിച്ചുപോകയോ ചെയ്താൽ 4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്. 5 ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിനു പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം. 6 തിരികല്ലാകട്ടെ അതിന്റെ മേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയല്ലോ. 7 ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്‍ടിച്ച് അവനോടു കാഠിന്യം പ്രവർത്തിക്കയോ അവനെ വിലയ്ക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം. 8 കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്ക് ഉപദേശിച്ചു തരുന്നതുപോലെയൊക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെതന്നെ നിങ്ങൾ ചെയ്യേണം. 9 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽവച്ച് മിര്യാമിനോടു ചെയ്തത് ഓർത്തുകൊൾക. 10 കൂട്ടുകാരന് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിനകത്തു കടക്കരുത്. 11 നീ പുറത്തു നില്ക്കേണം; വായ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം. 12 അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്. 13 അവൻ തന്റെ വസ്ത്രം പുതച്ച് ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവനു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും. 14 നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്. 15 അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്. 16 മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിനു താന്താൻ മരണശിക്ഷ അനുഭവിക്കേണം. 17 പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. 18 നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നത്. 19 നിന്റെ വയലിൽ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. 20 ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ. 21 മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാ പെറുക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ; 22 നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നത്. |
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.
Bible Society of India