Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ശമൂവേൽ 18 - സത്യവേദപുസ്തകം OV Bible (BSI)

1 അവൻ ശൗലിനോട് സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സിനോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.

2 ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.

3 യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു.

4 യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു.

5 ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.

6 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു.

7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.

8 അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു.

9 അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി.

10 പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു.

11 ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.

12 യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.

13 അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിനു നായകനായി പെരുമാറിപ്പോന്നു.

14 ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

15 അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു.

16 എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.

17 അനന്തരം ശൗൽ ദാവീദിനോട്: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.

18 ദാവീദ് ശൗലിനോട്: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളൂ എന്നു പറഞ്ഞു.

19 ശൗലിന്റെ മകളായ മേരബിനെ ദാവീദിനു കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു ഭാര്യയായി കൊടുത്തു.

20 ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി.

21 അവൾ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിനും ഞാൻ അവളെ അവനു കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.

22 പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോട്: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ച്: ഇതാ, രാജാവിനു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായിത്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.

23 ശൗലിന്റെ ഭൃത്യന്മാർ ആ വാക്ക് ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നത് അല്പകാര്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.

24 ശൗലിന്റെ ഭൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.

25 അതിന് ശൗൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴുമാറാക്കേണമെന്ന് ശൗൽ കരുതിയിരുന്നു.

26 ഭൃത്യന്മാർ ദാവീദിനോട് ഈ വാക്ക് അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിനു സന്തോഷമായി;

27 അവധി കഴിയുന്നതിനു മുമ്പേ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമം കൊണ്ടുവന്ന് താൻ രാജാവിന്റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു. ശൗൽ തന്റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.

28 യഹോവ ദാവീദിനോടുകൂടെയുണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ,

29 ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു.

30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകല ഭൃത്യന്മാരെക്കാളും കൃതാർഥനായിരുന്നു; അവന്റെ പേർ വിശ്രുതമായിത്തീർന്നു.

Malayalam OV Bible - സത്യവേദപുസ്തകം

© The Bible Society of India, 2016.

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan