Biblia Todo Logo
Bìoball air-loidhne

- Sanasan -

ഉത്തമഗീതം 6 - സത്യവേദപുസ്തകം C.L. (BSI)


തോഴിമാർ

1 പെൺകൊടികളിൽ അതിസുന്ദരീ, നിന്റെ പ്രിയൻ എവിടെപ്പോയി? ഏതു വഴിക്കാണ് അവൻ പോയത്? ഞങ്ങളും നിന്നോടൊത്ത് അവനെ തിരയാം.


മണവാട്ടി

2 എന്റെ പ്രിയൻ ആടുകളെ മേയ്‍ക്കാനും ലില്ലിപ്പൂക്കൾ പറിക്കാനും തന്റെ ഉദ്യാനത്തിലേക്കു പോയി, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി.

3 ഞാൻ എന്റെ പ്രിയതമൻറേതാണ്; അവൻ എൻറേതും. അവൻ ലില്ലിപ്പൂക്കളുടെ ഇടയിൽ ആടു മേയ്‍ക്കുന്നു.


ഗീതം അഞ്ച് മണവാളൻ

4 എന്റെ പ്രിയേ, നീ തിർസാ നഗരിപോലെ സുന്ദരി; യെരൂശലേംപോലെ മനോഹരി, പതാകകൾ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി.

5 നിന്റെ നോട്ടം എങ്കൽനിന്നു പിൻവലിക്കുക; അത് എന്നെ അസ്വസ്ഥനാക്കുന്നു. നിന്റെ കാർകൂന്തൽ, ഗിലെയാദു മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻനിര പോലെയാണ്.

6 നിന്റെ ദന്തനിര കുളിച്ചു കയറി വരുന്ന ചെമ്മരിയാട്ടിൻപറ്റംപോലെ വെൺമയുള്ളതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.

7 നിന്റെ കവിൾത്തടങ്ങൾ മാതളപ്പഴപ്പാതികൾ പോലെ മൂടുപടത്തിനുള്ളിൽ ശോഭിക്കുന്നു.

8 അറുപതു രാജ്ഞിമാരും എൺപതു ഉപനാരിമാരും എണ്ണമറ്റ തരുണികളും രാജാവിനുണ്ട്.

9 എന്നാൽ എന്റെ പ്രാവ് ഒരുവൾ മാത്രം; അവൾ കുറ്റമറ്റവൾ, അമ്മയുടെ ഓമനമകൾ, ഉദരത്തിൽ വഹിച്ചവളുടെ അഭിമാനം; പെൺകൊടികൾ അവളെ ഭാഗ്യവതി എന്നു വിളിച്ചു; രാജ്ഞിമാരും ഉപനാരിമാരും അവളെ പുകഴ്ത്തി.

10 ഉഷശ്ശോഭ ചൊരിയുന്ന ഇവൾ ആർ? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവൾ ആർ? സൂര്യതേജസ്സു വിതറുന്ന ഇവൾ ആർ? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവൾ ആർ?

11 പൂത്തുലയുന്ന താഴ്‌വര കാണാൻ, മുന്തിരിവള്ളി മൊട്ടിട്ടോ എന്നും, മാതളം പൂത്തോ എന്നും നോക്കാൻ, ഞാൻ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.


മണവാട്ടി

12 ഞാനറിയാതെതന്നെ മനോരഥം എന്നെ നാഥന്റെ സന്നിധിയിൽ എത്തിച്ചു.


തോഴിമാർ

13 ഹേ, ശൂലേംകുമാരീ, മടങ്ങിവരൂ, മടങ്ങിവരൂ; ഞങ്ങൾ നിന്നെ ഒന്നു കാണട്ടെ, മടങ്ങിവരൂ, മടങ്ങിവരൂ; രണ്ടു സൈന്യങ്ങൾക്കിടയിൽ, നൃത്തം ചെയ്യുന്നവളെ എന്നപോലെ നിങ്ങളെന്തിനു ശൂലേംകാരിയെ നോക്കുന്നു?

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan