Biblia Todo Logo
Bìoball air-loidhne

- Sanasan -

ഉത്തമഗീതം 5 - സത്യവേദപുസ്തകം C.L. (BSI)


മണവാളൻ

1 എന്റെ സഹോദരീ, എന്റെ പ്രിയതമേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നിരിക്കുന്നു; എന്റെ മൂറും സുഗന്ധവർഗവും ഞാൻ ശേഖരിക്കുന്നു; എന്റെ തേനും തേനടയും ഞാൻ ആസ്വദിക്കുന്നു. വീഞ്ഞും പാലും ഞാൻ കുടിക്കുന്നു; തോഴരേ, തിന്നുക; കുടിക്കുക; കാമുകന്മാരേ, കുടിച്ചു മദിക്കുക.


തോഴിമാർ ഗീതം നാല് മണവാട്ടി

2 ഞാൻ ഉറങ്ങി, എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു; അതാ, എന്റെ പ്രിയൻ വാതില്‌ക്കൽ മുട്ടുന്നു. “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, അവികലസൗന്ദര്യധാമമേ, വാതിൽ തുറക്കൂ; എന്റെ തല മഞ്ഞുതുള്ളികൾകൊണ്ടും; എന്റെ മുടിച്ചുരുൾ നീഹാരബിന്ദുക്കൾകൊണ്ടും നനഞ്ഞിരിക്കുന്നു.”


മണവാളൻ മണവാട്ടി

3 ഞാൻ എന്റെ അങ്കി ഊരിവച്ചു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? എന്റെ കാലുകൾ കഴുകിക്കഴിഞ്ഞു; ഇനിയെങ്ങനെ അവയിൽ പൊടി പറ്റിക്കും?

4 എന്റെ പ്രിയൻ വാതിൽക്കൊളുത്തിൽ കൈ വച്ചു; എന്റെ ഹൃദയം വികാരപരവശമായി.

5 “എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ ഞാൻ എഴുന്നേറ്റു; എന്റെ കൈകളിൽനിന്നു മൂറും കൈവിരലുകളിൽനിന്നു മൂറിൻതൈലവും വാതിൽപ്പടിയിൽ ഇറ്റുവീണു.

6 എന്റെ പ്രിയനുവേണ്ടി ഞാൻ വാതിൽ തുറന്നു; പക്ഷേ, അപ്പോഴേക്കും അവൻ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്റെ ഭാഷണത്തിൽ എന്റെ ഹൃദയം തരളമായി; ഞാൻ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാൻ അവനെ വിളിച്ചു, അവൻ വിളികേട്ടില്ല.

7 നഗരത്തിൽ റോന്തുചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, എന്നെ പരുക്കേല്പിച്ചു; കാവൽക്കാർ എന്റെ മൂടുപടം മാറ്റി.

8 യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു: എന്റെ പ്രിയതമനെ കണ്ടാൽ ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ.


തോഴിമാർ

9 പെൺകൊടികളിൽ അതിസുന്ദരീ, നിന്റെ പ്രിയതമനു മറ്റുള്ളവരെക്കാൾ എന്തു മേന്മയുണ്ട്? ഞങ്ങളോടിങ്ങനെ കെഞ്ചാൻ മാത്രം, മറ്റുള്ളവരെക്കാൾ എന്തു മേന്മയാണു നിന്റെ പ്രിയതമനുള്ളത്.


മണവാട്ടി

10 എന്റെ പ്രിയൻ അരുണനെപ്പോലെ തേജസ്സാർന്നവൻ, പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ.

11 അവന്റെ ശിരസ്സ് തനിത്തങ്കം, അവന്റെ അളകാവലി തരംഗനിരപോലെ, അതിന്റെ നിറമോ കാക്കക്കറുപ്പ്.

12 അവന്റെ കണ്ണുകൾ അരുവിക്കരയിലെ ഇണപ്രാവുകൾപോലെ, പാലിൽ കുളിച്ചു തൂവൽ ഒതുക്കിയ അരിപ്രാവുകളെപ്പോലെ,

13 അവന്റെ കവിൾത്തടങ്ങൾ സുഗന്ധവസ്തുക്കൾ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു. അധരങ്ങൾ ചെന്താമരമലരുകൾപോലെ, അവ മൂറിൻതൈലം ഒഴുക്കുന്നു.

14 അവന്റെ ഭുജങ്ങൾ രത്നഖചിതമായ സ്വർണദണ്ഡുകൾ. ശരീരം ഇന്ദ്രനീലം പതിച്ച ദന്തശില്പം.

15 അവന്റെ കാലുകൾ തങ്കപ്പാദുകങ്ങളിലുറപ്പിച്ച വെൺകൽത്തൂണുകൾ. അവന്റെ ആകാരം ലെബാനോൻ ദേവദാരുപോലെ.

16 അവന്റെ ഭാഷണം മധുരോദാരം, അവൻ സർവാംഗസുന്ദരൻ. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്റെ പ്രിയതമൻ; ഇവനാണ് എന്റെ ഇഷ്ടതോഴൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan