സങ്കീർത്തനങ്ങൾ 97 - സത്യവേദപുസ്തകം C.L. (BSI)ദൈവം സർവാധിപതി 1 സർവേശ്വരൻ വാഴുന്നു, ഭൂമി സന്തോഷിക്കട്ടെ, ദ്വീപുകൾ ആഹ്ലാദിക്കട്ടെ. 2 മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റുമുണ്ട്. നീതിയിലും ന്യായത്തിലും അവിടുന്നു തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. 3 അഗ്നി അവിടുത്തെ മുമ്പേ പോകുന്നു. ചുറ്റുമുള്ള വൈരികളെ അതു ദഹിപ്പിക്കുന്നു. 4 അവിടുത്തെ മിന്നൽപ്പിണരുകൾ ലോകത്തെ പ്രകാശിപ്പിക്കുന്നു. ഭൂമി അതു കണ്ടു വിറയ്‍ക്കുന്നു. 5 സർവേശ്വരന്റെ മുമ്പിൽ സർവലോകത്തിന്റെയും അധിപനായ സർവേശ്വരന്റെ മുമ്പിൽതന്നെ. പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു. 6 ആകാശം ദൈവത്തിന്റെ നീതി വിളംബരം ചെയ്യുന്നു. എല്ലാ ജനതകളും അവിടുത്തെ മഹത്ത്വം ദർശിക്കുന്നു. 7 മിഥ്യാമൂർത്തികളെ ആരാധിക്കുന്നവർ, വ്യർഥവിഗ്രഹങ്ങളിൽ അഭിമാനം കൊള്ളുന്നവർ, ലജ്ജിതരാകും. എല്ലാ ദേവന്മാരും അവിടുത്തെ മുമ്പിൽ കുമ്പിടുന്നു. 8 സീയോൻ ഇതു കേട്ടു സന്തോഷിക്കുന്നു, സർവേശ്വരാ, അവിടുത്തെ ന്യായവിധികൾ നിമിത്തം യെഹൂദാനഗരങ്ങൾ ആഹ്ലാദിക്കുന്നു. 9 സർവേശ്വരാ, അങ്ങ് സർവലോകത്തിന്റെയും അധിപനാണ്. സകല ദേവന്മാരെയുംകാൾ ഉന്നതനാണ്. 10 സർവേശ്വരനെ സ്നേഹിക്കുന്നവർ, തിന്മയെ വെറുക്കുന്നു. അവിടുന്നു തന്റെ ഭക്തരെ സംരക്ഷിക്കുന്നു. ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു. 11 നീതിമാന്മാരുടെമേൽ പ്രകാശവും പരമാർഥഹൃദയമുള്ളവരുടെമേൽ ആനന്ദവും ഉദിക്കുന്നു. 12 നീതിമാന്മാരേ, സർവേശ്വരനിൽ സന്തോഷിക്കുവിൻ. അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുവിൻ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India