Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 83 - സത്യവേദപുസ്തകം C.L. (BSI)


ശത്രുക്കളുടെ പതനത്തിനുവേണ്ടി
ആസാഫിന്റെ സങ്കീർത്തനം

1 ദൈവമേ, മൗനമായിരിക്കരുതേ! അവിടുന്നു മിണ്ടാതെ നിശ്ചലനായിരിക്കരുതേ.

2 ഇതാ, അവിടുത്തെ ശത്രുക്കൾ കലാപമുണ്ടാക്കുന്നു; അങ്ങയെ വെറുക്കുന്നവർ, അങ്ങേക്കെതിരെ തല ഉയർത്തിയിരിക്കുന്നു.

3 അവിടുത്തെ ജനത്തിനെതിരെ അവർ ഗൂഢപദ്ധതികൾ തയ്യാറാക്കുന്നു. അവിടുന്നു സംരക്ഷിക്കുന്ന ജനത്തിനെതിരെ അവർ ഗൂഢാലോചന നടത്തുന്നു.

4 വരുവിൻ, ഇസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നമുക്ക് അവരെ തുടച്ചു നീക്കാം ഇനിമേൽ അവരുടെ നാമം പോലും ആരും ഓർക്കാനിടവരരുത് എന്ന് അവർ പറയുന്നു.

5 അവർ ഒരുമയോടെ ഗൂഢാലോചന നടത്തി; അങ്ങേക്കെതിരെ സഖ്യമുണ്ടാക്കി.

6 എദോമ്യരും ഇശ്മായേല്യരും മോവാബ്യരും ഹഗര്യരും

7 ഗെബാൽ, അമ്മോൻ, അമാലേക്ക്, സോർ, ഫെലിസ്ത്യനിവാസികളും ഒത്തുചേർന്നു.

8 അസ്സീറിയാക്കാരും അവരോടു ചേർന്നു; ലോത്തിന്റെ മക്കളുടെ സുശക്തകരമാണ് അവർ.

9 മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യണമേ. കീശോൻനദീതീരത്തു വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെതന്നെ.

10 എൻദോരിൽവച്ച് അവിടുന്ന് അവരെ നശിപ്പിച്ചു, അവർ മണ്ണിനു വളമായിത്തീർന്നു.

11 അവരുടെ പ്രമാണികളോട് ഓരേബ്, സേബ് എന്നിവരോടും, അവരുടെ പ്രഭുക്കന്മാരോട് സേബഹ്, സല്മുന്നാ എന്നിവരോടും ചെയ്തതുപോലെ ചെയ്യണമേ.

12 ദൈവത്തിന്റെ വകയായ ഈ മേച്ചിൽസ്ഥലം നമുക്കു പിടിച്ചെടുക്കാം എന്ന് അവർ പറഞ്ഞല്ലോ.

13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പറക്കുന്ന പൊടിപോലെയും കാറ്റിൽ പാറുന്ന പതിരുപോലെയും ആക്കണമേ.

14 വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയും മലകളെ വിഴുങ്ങുന്ന തീനാമ്പുകൾപോലെയും

15 അവിടുത്തെ കൊടുങ്കാറ്റ് അവരെ പിന്തുടരണമേ. അവിടുത്തെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രാന്തരാക്കണമേ.

16 സർവേശ്വരാ, അവർ അങ്ങയുടെ മഹത്ത്വം അംഗീകരിക്കാൻ, അവരെ ലജ്ജിപ്പിക്കണമേ.

17 അവർ എന്നേക്കും അപമാനിതരും പരിഭ്രാന്തരുമാകട്ടെ. അവർ ലജ്ജിതരായി നശിക്കട്ടെ.

18 സർവേശ്വരൻ എന്നു നാമമുള്ള അവിടുന്നു മാത്രമാണ് ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതൻ എന്ന് അവർ അറിയട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan