സങ്കീർത്തനങ്ങൾ 81 - സത്യവേദപുസ്തകം C.L. (BSI)ഉത്സവഗാനം ഗായകസംഘനേതാവിന്; ഗഥ്യരാഗത്തിൽ ആസാഫിന്റെ സങ്കീർത്തനം 1 നമ്മുടെ സംരക്ഷകനായ ദൈവത്തിനു സ്തുതിഗീതം പാടുവിൻ. യാക്കോബിന്റെ ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുവിൻ. 2 തപ്പു കൊട്ടുവിൻ, വീണയും കിന്നരവും മീട്ടി മധുരനാദമുതിർക്കുവിൻ. 3 അമാവാസിയിലും പൗർണമിയിലും ഉത്സവവേളയിലും കാഹളമൂതുവിൻ. 4 ഇത് ഇസ്രായേലിനു ലഭിച്ച നിയമമല്ലോ; യാക്കോബിന്റെ ദൈവം നല്‌കിയ പ്രമാണം. 5 അവിടുന്ന് ഈജിപ്തിനെതിരെ പുറപ്പെട്ടപ്പോൾ, യോസേഫിന്റെ സന്തതികൾക്ക് ഈ കല്പന നല്‌കി. ഞാൻ ഒരു അപരിചിത ശബ്ദം കേട്ടു. 6 ഞാൻ നിങ്ങളുടെ ചുമലിൽനിന്നു ചുമടു നീക്കി; അടിമവേലയിൽനിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി. 7 കഷ്ടകാലത്ത് നിങ്ങൾ എന്നെ വിളിച്ചപേക്ഷിച്ചു. ഞാൻ നിങ്ങളെ വിടുവിച്ചു. ഇടിമുഴക്കത്തിന്റെ മറവിൽനിന്ന്, ഞാൻ നിങ്ങൾക്ക് ഉത്തരമരുളി. മെരീബാ നീർച്ചാലിനരികിൽവച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. 8 എന്റെ ജനമേ, ഈ മുന്നറിയിപ്പു കേൾക്കുക, ഇസ്രായേൽജനമേ, നിങ്ങൾ എന്റെ വാക്ക് ശ്രദ്ധിച്ചിരുന്നെങ്കിൽ! 9 നിങ്ങൾക്ക് അന്യദേവന്മാർ ഉണ്ടാകരുത്, അന്യദേവന്മാരിൽ ഒന്നിനെയും നിങ്ങൾ നമസ്കരിക്കരുത്. 10 ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനായ ഞാനാണു നിങ്ങളുടെ ദൈവം. നിങ്ങൾ വായ് മലർക്കെ തുറക്കുക. ഞാൻ അതു നിറയ്‍ക്കാം. 11 എന്നാൽ, എന്റെ ജനം എന്റെ വാക്ക് ശ്രദ്ധിച്ചില്ല. ഇസ്രായേൽജനം എന്നെ ഗണിച്ചില്ല. 12 അതുകൊണ്ട് തന്നിഷ്ടത്തിനു നടക്കുമെന്നുള്ള അവരുടെ ദുശ്ശാഠ്യം ഞാൻ അനുവദിച്ചുകൊടുത്തു. 13 എന്റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കിൽ, ഇസ്രായേൽജനം എന്റെ വഴിയിൽ നടന്നിരുന്നെങ്കിൽ. 14 എങ്കിൽ, ഞാൻ അവരുടെ ശത്രുക്കളെ വേഗത്തിൽ കീഴടക്കി ശിക്ഷിക്കുമായിരുന്നു. 15 എന്നെ വെറുക്കുന്നവർ എന്റെ കാല്‌ക്കൽ വീഴുമായിരുന്നു. ഞാൻ അവരെ എന്നേക്കുമായി ശിക്ഷിക്കുമായിരുന്നു. 16 ഞാൻ നിങ്ങളെ മേൽത്തരം കോതമ്പുകൊണ്ട് പോഷിപ്പിക്കുമായിരുന്നു. പാറയിൽനിന്നുള്ള തേൻകൊണ്ട് സംതൃപ്തരാക്കുമായിരുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India