സങ്കീർത്തനങ്ങൾ 58 - സത്യവേദപുസ്തകം C.L. (BSI)ന്യായം വിധിക്കുന്ന ദൈവം ഗായകസംഘനേതാവിന്, നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം 1 ശക്തരായ പ്രഭുക്കന്മാരേ, നിങ്ങളുടെ വിധി നീതിനിഷ്ഠമോ? നിങ്ങൾ നീതിപൂർവമാണോ മനുഷ്യരെ വിധിക്കുന്നത്? 2 നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത നിരൂപിക്കുന്നു, നിങ്ങൾ ദേശത്ത് അക്രമങ്ങൾ അഴിച്ചുവിടുന്നു. 3 ദുഷ്ടർ ജനനം മുതലേ വ്യാജം പറയുന്നു. ഉരുവാകുമ്പോൾ മുതൽ അവർ വഴിപിഴയ്‍ക്കുന്നു. 4 അവർക്ക് സർപ്പത്തിൻറേതുപോലെ വിഷമുണ്ട്. അണലിയെപ്പോലെ ബധിരരാണവർ. 5 പാമ്പാട്ടിയുടെ സ്വരമോ മന്ത്രവാദിയുടെ മന്ത്രമോ അതു കേൾക്കുന്നില്ല. 6 ദൈവമേ, അവരുടെ പല്ലു പിഴുതു കളയണമേ, സർവേശ്വരാ, ഈ ക്രൂരസിംഹങ്ങളുടെ പല്ലു തകർത്തുകളയണമേ. 7 ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ അപ്രത്യക്ഷരാകട്ടെ. ചവിട്ടിമെതിക്കപ്പെട്ട പുല്ലുപോലെ അവർ വാടിപ്പോകട്ടെ. 8 അലിഞ്ഞില്ലാതാകുന്ന ഒച്ചുപോലെയാകട്ടെ അവർ. അവർ സൂര്യപ്രകാശം കാണാൻ ഇടവരാത്ത, ചാപിള്ളപോലെ ആയിത്തീരട്ടെ. 9 നിങ്ങളുടെ കലം ചൂടാകുന്നതിനു മുമ്പേ ചുള്ളിവിറകുകൾ, പച്ചയും എരിയുന്നതും ഒരുപോലെ അവിടുന്നു വാരിക്കളയും. 10 ദുഷ്ടനു ലഭിക്കുന്ന ശിക്ഷ കണ്ട് നീതിമാൻ സന്തോഷിക്കും. അവൻ ദുഷ്ടന്മാരുടെ രക്തത്തിൽ കാൽ മുക്കും. 11 “നീതിമാനു പ്രതിഫലം ലഭിക്കും നിശ്ചയം. ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് സംശയമില്ല” എന്ന് എല്ലാവരും പറയും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India