Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 55 - സത്യവേദപുസ്തകം C.L. (BSI)


വഞ്ചിക്കപ്പെട്ടവന്റെ പ്രാർഥന
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ഗീതം.

1 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; ഞാൻ അപേക്ഷിക്കുമ്പോൾ മുഖം മറയ്‍ക്കരുതേ.

2 എന്റെ പ്രാർഥന കേട്ട് ഉത്തരമരുളിയാലും, കഷ്ടതകൾ മൂലം ഞാൻ അസ്വസ്ഥനായിരിക്കുന്നു.

3 ശത്രുവിന്റെ അട്ടഹാസവും ദുഷ്ടരുടെ പീഡനവും എന്നെ പരിഭ്രാന്തനാക്കുന്നു. അവർ എന്നെ ദ്രോഹിക്കുന്നു, കോപത്തോടെ എന്നെ ആക്രമിക്കുന്നു.

4 എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.

5 ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു.

6 പ്രാവിനെപ്പോലെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു. എങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു.

7 ഞാൻ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയിൽ പാർക്കുമായിരുന്നു.

8 കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്; ഒരു അഭയസ്ഥാനം കണ്ടെത്തുമായിരുന്നു.

9 സർവേശ്വരാ, അവരുടെ ആലോചനകളെ വ്യർഥമാക്കണമേ. അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ; നഗരത്തിൽ ഞാൻ അക്രമവും കലാപവും കാണുന്നു.

10 രാവും പകലും അവർ അതിന്റെ മതിലുകളുടെ മുകളിൽ ചുറ്റിനടക്കുന്നു. അതിനുള്ളിൽ ദുഷ്കൃത്യങ്ങളും കുഴപ്പങ്ങളുമാണ്.

11 അതിനുള്ളിൽ വിനാശം വിതയ്‍ക്കുന്ന അക്രമികളുമുണ്ട്. പീഡനവും വഞ്ചനയും അതിന്റെ വീഥികളിൽ നിറഞ്ഞിരിക്കുന്നു.

12 ശത്രുവാണ് എന്നെ നിന്ദിച്ചതെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എതിരാളിയാണ് എന്നോടു ധിക്കാരം കാണിച്ചതെങ്കിൽ, ഞാൻ അവരിൽനിന്നു മാറി നില്‌ക്കുമായിരുന്നു.

13 എന്നാൽ നീയാണ്, എനിക്കു സമനും എന്റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്, എന്നോട് അങ്ങനെ പ്രവർത്തിച്ചത്.

14 നമ്മൾ സ്വൈരഭാഷണത്തിൽ മുഴുകിയിട്ടില്ലേ? നമ്മൾ ഒരുമിച്ചല്ലേ ദേവാലയത്തിലേക്കു പോയിരുന്നത്?

15 മരണം അവരെ പിടികൂടട്ടെ; അവർ ജീവനോടെ പാതാളത്തിൽ പതിക്കട്ടെ. അവരുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ദുഷ്ടത കുടികൊള്ളുന്നു.

16 ഞാൻ സർവേശ്വരനായ ദൈവത്തെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എന്നെ വിടുവിക്കും.

17 ഞാൻ രാവിലെയും ഉച്ചയ്‍ക്കും വൈകുന്നേരവും എന്റെ സങ്കടം ബോധിപ്പിച്ചുകരയും. അവിടുന്ന് എന്റെ സ്വരം കേൾക്കും.

18 അനേകർ എനിക്കെതിരെ അണിനിരന്നിരിക്കുന്നു; ഈ യുദ്ധത്തിൽ അവിടുന്നെന്നെ കാത്തുകൊള്ളും.

19 ആദിമുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാർഥന കേട്ട്, അവരെ പരാജയപ്പെടുത്തും. അവർ ദുഷ്ടതയെ കൈവിടുന്നില്ലല്ലോ, അവർക്കു ദൈവഭയവുമില്ല.

20 എന്റെ സ്നേഹിതൻ തന്റെ സുഹൃത്തുക്കളുടെ നേരേ കൈ ഉയർത്തി. അവൻ ഉടമ്പടി ലംഘിച്ചു.

21 അവന്റെ സംസാരം വെണ്ണയെക്കാൾ മൃദുവായിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ വിദ്വേഷം നിറഞ്ഞു നിന്നിരുന്നു. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളതായിരുന്നു. എന്നാൽ അത് ഊരിയ വാളായിരുന്നു.

22 നിന്റെ ഭാരം സർവേശ്വരനെ ഏല്പിക്കുക, അവിടുന്നു നിന്നെ പോറ്റിപ്പുലർത്തും. നീതിമാൻ കുലുങ്ങാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല.

23 ദൈവമേ, അവിടുന്നു കൊലപാതകികളെയും വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു. അവർ ആയുസ്സിന്റെ പകുതിപോലും തികയ്‍ക്കുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan