Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 51 - സത്യവേദപുസ്തകം C.L. (BSI)


പാപക്ഷമയ്‍ക്കുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം; ദാവീദ് ബത്ത്-ശേബയെ പ്രാപിച്ചശേഷം നാഥാൻപ്രവാചകൻ അദ്ദേഹത്തിന്റെ അടുത്തു ചെന്നപ്പോൾ പാടിയത്.

1 ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്റെ പാപങ്ങൾ മായിച്ചുകളയണമേ.

2 എന്റെ അകൃത്യങ്ങൾ നിശ്ശേഷം കഴുകിക്കളയണമേ, എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ.

3 എന്റെ അപരാധങ്ങൾ ഞാനറിയുന്നു, എന്റെ പാപങ്ങളെക്കുറിച്ച് ഞാൻ എപ്പോഴും ബോധവാനാണ്.

4 അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാൻ പാപം ചെയ്തു. അവിടുത്തെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.

5 ജനിച്ചനാൾ തൊട്ട് ഞാൻ പാപിയാണ്, അമ്മയുടെ ഉദരത്തിൽ ഉളവായപ്പോൾ മുതൽതന്നെ.

6 ഹൃദയപരമാർഥതയാണല്ലോ അവിടുന്ന് ആഗ്രഹിക്കുന്നത്. എന്റെ അന്തരംഗത്തിൽ അവിടുന്ന് ജ്ഞാനം ഉപദേശിക്കണമേ.

7 ഞാൻ നിർമ്മലനാകാൻ, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ. ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകാൻ എന്നെ കഴുകണമേ.

8 ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ. അവിടുന്നു തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ.

9 എന്റെ സർവപാപങ്ങളും ക്ഷമിക്കണമേ. എന്റെ അകൃത്യങ്ങൾ മായിച്ചുകളയണമേ.

10 ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്‍ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ.

11 തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ.

12 അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ.

13 അവിടുത്തെ വഴികൾ ഞാൻ അധർമികളെ പഠിപ്പിക്കും, അവർ അങ്ങയിലേക്കു മടങ്ങിവരും.

14 എന്റെ രക്ഷകനായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്റെ ജീവനെ രക്ഷിക്കണമേ. അവിടുത്തെ രക്ഷയെ ഞാൻ ഘോഷിക്കും.

15 സർവേശ്വരാ, എന്റെ അധരങ്ങളെ തുറക്കണമേ. ഞാൻ അങ്ങയെ സ്തുതിക്കും.

16 യാഗങ്ങളിൽ അങ്ങു സംപ്രീതനല്ല; അല്ലെങ്കിൽ അവ ഞാൻ അർപ്പിക്കുമായിരുന്നു. ഹോമയാഗത്തിലും അങ്ങു പ്രസാദിക്കുന്നില്ല.

17 അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ.

18 സീയോനോടു പ്രസാദം തോന്നി നന്മ ചെയ്യണമേ. യെരൂശലേമിന്റെ മതിലുകളെ വീണ്ടും പണിയണമേ.

19 അപ്പോൾ അവിടുന്ന് ഉചിതമായ യാഗങ്ങളിലും ഹോമയാഗങ്ങളിലും സമ്പൂർണയാഗങ്ങളിലും പ്രസാദിക്കും. അവിടുത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan