Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 39 - സത്യവേദപുസ്തകം C.L. (BSI)


പീഡിതന്റെ അനുതാപം
യെദൂഥൂൻ എന്ന ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം

1 നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ ജീവിതചര്യകളെ സൂക്ഷിക്കുമെന്നും; ദുഷ്ടർ അടുത്തുള്ളപ്പോൾ നാവിനു കടിഞ്ഞാണിടുമെന്നും ഞാൻ പറഞ്ഞു.

2 ഞാൻ മിണ്ടാതെ മൗനംപാലിച്ചു, എന്റെ മൗനം നിഷ്ഫലമായിരുന്നു. എന്റെ വേദന വർധിച്ചുകൊണ്ടിരുന്നു.

3 ആകുലചിന്തയാൽ എന്റെ ഹൃദയം തപിച്ചു. ചിന്തിച്ചപ്പോൾ എന്റെ ഉള്ളിൽ തീയാളി; ഞാൻ മൗനം വെടിഞ്ഞു പറഞ്ഞു:

4 “സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.”

5 അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം.

6 അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല.

7 സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ.

8 എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ വിടുവിക്കണമേ; എന്നെ ഭോഷന്റെ നിന്ദാപാത്രമാക്കരുതേ.

9 ഞാൻ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്.

10 ഇനിയും എന്നെ ശിക്ഷിക്കരുതേ; അവിടുത്തെ ദണ്ഡനത്താൽ ഞാൻ ക്ഷയിച്ചുപോയിരിക്കുന്നു.

11 മനുഷ്യനെ അവന്റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോൾ അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം.

12 സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കണ്ണുനീർ കണ്ട് ഉത്തരമരുളണമേ; എന്റെ പൂർവപിതാക്കന്മാരെപ്പോലെ ഞാൻ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ അതിഥിയും പരദേശിയും ആണല്ലോ.

13 ഞാൻ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ് സന്തോഷം ആസ്വദിക്കാൻ, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിൻവലിക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan