Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 34 - സത്യവേദപുസ്തകം C.L. (BSI)


ഒരിക്കലും കൈവിടാത്ത ദൈവം
ദാവീദിന്റെ സങ്കീർത്തനം; അബീമേലെക്കിന്റെ മുമ്പിൽ ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്.

1 സർവേശ്വരനെ ഞാൻ എപ്പോഴും വാഴ്ത്തും; അവിടുത്തെ ഞാൻ നിരന്തരം സ്തുതിക്കും.

2 ഞാൻ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു; പീഡിതർ അതു കേട്ട് ആനന്ദിക്കട്ടെ.

3 എന്നോടൊത്ത് സർവേശ്വരനെ പ്രകീർത്തിക്കുക; നമുക്കൊരുമിച്ചു തിരുനാമത്തെ പുകഴ്ത്താം.

4 ഞാൻ സർവേശ്വരനോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. സർവഭയങ്ങളിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു.

5 സർവേശ്വരനെ നോക്കിയവർ പ്രകാശിതരായി; അവർ ലജ്ജിതരാകയില്ല.

6 ഈ എളിയവൻ നിലവിളിച്ചു; അവിടുന്ന് ഉത്തരമരുളി. സകല ദുരിതങ്ങളിൽനിന്നും അവിടുന്നെന്നെ രക്ഷിച്ചു.

7 സർവേശ്വരന്റെ ദൂതൻ അവിടുത്തെ ഭക്തന്മാർക്കു ചുറ്റും പാളയമടിച്ച് അവരെ വിടുവിക്കുന്നു.

8 അവിടുന്ന് എത്ര നല്ലവനെന്നു രുചിച്ചറിയുക; അവിടുത്തെ അഭയം പ്രാപിക്കുന്നവൻ സന്തുഷ്ടനായിരിക്കും.

9 വിശുദ്ധജനമേ, സർവേശ്വരനെ ഭയപ്പെടുക. അവിടുത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവില്ലല്ലോ.

10 സിംഹംപോലും വിശന്നു വലഞ്ഞേക്കാം; സർവേശ്വരനെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്‍ക്കും കുറവില്ല.

11 മക്കളേ, എന്റെ വാക്കു കേൾക്കുക; ദൈവഭക്തിയെന്തെന്നു ഞാൻ നിങ്ങളെ പഠിപ്പിക്കാം.

12 സന്തുഷ്ടജീവിതം നിങ്ങൾ ആഗ്രഹിക്കുന്നുവോ? ദീർഘായുസ്സും സന്തോഷവും കാംക്ഷിക്കുന്നുവോ?

13 എങ്കിൽ തിന്മ നിങ്ങളുടെ നാവിന്മേൽ ഉണ്ടാകാതിരിക്കട്ടെ. നിങ്ങളുടെ അധരങ്ങൾ വ്യാജം പറയാതിരിക്കട്ടെ.

14 തിന്മ വിട്ടകന്നു നന്മ പ്രവർത്തിക്കുക; സമാധാനം കാംക്ഷിക്കുക; അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുക.

15 സർവേശ്വരൻ നീതിമാന്മാരെ കരുണയോടെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ നിലവിളി എപ്പോഴും കേൾക്കുന്നു;

16 അവിടുന്നു ദുഷ്കർമികൾക്കെതിരെ മുഖം തിരിക്കുന്നു. അവിടുന്ന് അവരെ നശിപ്പിച്ച് അവരുടെ ഓർമപോലും ഭൂമിയിൽ അവശേഷിക്കാതാക്കുന്നു.

17 നീതിമാന്മാർ നിലവിളിച്ചു; സർവേശ്വരൻ ഉത്തരമരുളി. എല്ലാ കഷ്ടതകളിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു.

18 ഹൃദയം തകർന്നവർക്ക് അവിടുന്നു സമീപസ്ഥൻ; മനസ്സു നുറുങ്ങിയവരെ അവിടുന്നു രക്ഷിക്കുന്നു.

19 നീതിമാന് നിരവധി അനർഥങ്ങൾ ഉണ്ടാകാം; എന്നാൽ സർവേശ്വരൻ അവയിൽ നിന്നെല്ലാം അവനെ വിടുവിക്കുന്നു.

20 അവന്റെ അസ്ഥികളൊന്നും ഒടിഞ്ഞുപോകാതെ; അവിടുന്ന് അവനെ സംരക്ഷിക്കുന്നു.

21 തിന്മ ദുഷ്ടനെ സംഹരിക്കും; നീതിമാനെ ദ്വേഷിക്കുന്നവർ ശിക്ഷിക്കപ്പെടും.

22 സർവേശ്വരൻ തന്റെ ദാസന്മാരെ രക്ഷിക്കുന്നു; അവിടുത്തെ അഭയം പ്രാപിക്കുന്നവർ ശിക്ഷയ്‍ക്ക് ഇരയാവുകയില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan