സങ്കീർത്തനങ്ങൾ 30 - സത്യവേദപുസ്തകം C.L. (BSI)സ്തോത്രപ്രാർഥന ദാവീദിന്റെ ഒരു സങ്കീർത്തനം; ദേവാലയ പ്രതിഷ്ഠയ്‍ക്കുള്ള ഗീതം 1 സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല. 2 എന്റെ ദൈവമായ സർവേശ്വരാ, ഞാൻ സഹായത്തിനായി നിലവിളിച്ചു; അവിടുന്ന് എനിക്കു സൗഖ്യം നല്‌കി. 3 അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു. മരണഗർത്തത്തിൽ പതിക്കുന്നവരുടെ ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. 4 ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക; അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക. 5 അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു. 6 ‘ഞാൻ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്റെ ഐശ്വര്യകാലത്തു ഞാൻ പറഞ്ഞു. 7 നാഥാ, അവിടുത്തെ പ്രസാദത്താൽ അവിടുന്നെന്നെ, സുശക്തമായ പർവതത്തെപ്പോലെ ഉറപ്പിച്ചുനിർത്തി. അവിടുന്നു മുഖം മറച്ചപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി. 8 സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു. 9 ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം? മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ? അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ? 10 സർവേശ്വരാ, എന്റെ യാചന കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; അവിടുന്ന് എനിക്ക് തുണയായിരിക്കണമേ. 11 എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു; എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു. 12 അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India