സങ്കീർത്തനങ്ങൾ 2 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരന്റെ അഭിഷിക്തൻ 1 രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം, ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം. 2-3 നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം; ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. 4 സ്വർഗാധിപതി അവരെ നോക്കി ചിരിക്കുന്നു; അവിടുന്ന് അവരെ പരിഹസിക്കുന്നു. 5 അവിടുന്ന് അവരെ നോക്കി ഗർജിക്കും, അവിടുത്തെ ക്രോധത്തിൽ അവർ വിറകൊള്ളും. 6 ഞാൻ എന്റെ രാജാവിനെ എന്റെ വിശുദ്ധഗിരിയായ സീയോനിൽ വാഴിച്ചിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 7 സർവേശ്വരന്റെ വിളംബരം ഞാൻ അറിയിക്കുന്നു: ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിനക്കു ജന്മമേകി; 8 എന്നോടു ചോദിച്ചുകൊള്ളൂ; ജനതകളെ ഞാൻ നിനക്ക് അവകാശമായി തരും.’ ഭൂലോകമെല്ലാം നിനക്കധീനമാകും. 9 ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും, 10 രാജാക്കന്മാരേ, വിവേകം ഗ്രഹിക്കുവിൻ, ഭൂപതികളേ, ഈ മുന്നറിയിപ്പു ശ്രദ്ധിക്കുവിൻ. 11 ഭയാദരങ്ങളോടെ സർവേശ്വരനെ സേവിക്കുവിൻ, വിറപൂണ്ട് അവിടുത്തെ നമസ്കരിക്കുവിൻ. 12 അല്ലെങ്കിൽ അവിടുത്തെ കോപം ക്ഷണത്തിൽ നിങ്ങളെ ദഹിപ്പിക്കും. അവിടുത്തെ ക്രോധം ജ്വലിക്കുന്ന അഗ്നിയാണല്ലോ. സർവേശ്വരനിൽ അഭയം തേടുന്നവർ ധന്യർ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India