സങ്കീർത്തനങ്ങൾ 14 - സത്യവേദപുസ്തകം C.L. (BSI)ദൈവനിഷേധകന്റെ മൗഢ്യം ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം 1 ‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാൻ, സർവേശ്വരൻ സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ വഷളന്മാരായിരിക്കുന്നു. നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല. 4 എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് ഈ ദുർവൃത്തർക്ക് അറിഞ്ഞുകൂടേ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നൊടുക്കുന്നു. അവർ സർവേശ്വരനെ വിളിച്ചപേക്ഷിക്കുന്നില്ല. 5 അവർ ഭയന്നു വിറകൊള്ളും സർവേശ്വരൻ നീതിമാന്മാരുടെ പക്ഷത്താണല്ലോ. 6 നിങ്ങൾ എളിയവരുടെ പ്രതീക്ഷകൾ തകർക്കാൻ നോക്കുന്നു. എന്നാൽ സർവേശ്വരനാണ് അവരുടെ അഭയസ്ഥാനം. 7 ഇസ്രായേലിന്റെ മോചനം സീയോനിൽനിന്നു വന്നെങ്കിൽ, സർവേശ്വരൻ തന്റെ ജനത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോൾ യാക്കോബിന്റെ സന്തതികൾ സന്തോഷിക്കും ഇസ്രായേൽജനം ആനന്ദിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India