Biblia Todo Logo
Bìoball air-loidhne

- Sanasan -

സദൃശവാക്യങ്ങൾ 7 - സത്യവേദപുസ്തകം C.L. (BSI)

1 മകനേ, എന്റെ വാക്കുകൾ അനുസരിക്കുക; എന്റെ കല്പനകൾ സംഗ്രഹിക്കുക.

2 എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക.

3 അതു നിന്റെ വിരലിന്മേൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്‍ക്കുക.

4 ജ്ഞാനത്തോടു ‘നീ എന്റെ സഹോദരി’ എന്നു പറയുക, വിവേകത്തെ ‘ആത്മസുഹൃത്ത്’ എന്നു വിളിക്കുക.

5 ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.

6 ഞാൻ എന്റെ വീടിന്റെ ജനലഴികളിലൂടെ താഴേക്ക് നോക്കിയപ്പോൾ,

7 യുവജനങ്ങളുടെ മധ്യേ അവിവേകികളുടെ ഇടയിൽ ഭോഷനായ ഒരുവനെ ഞാൻ കണ്ടു

8-9 സന്ധ്യ മയങ്ങിയപ്പോൾ അവളുടെ വീടിന്റെ സമീപമുള്ള മൂല കടന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ അവൻ നടക്കുകയായിരുന്നു; ക്രമേണ അരണ്ടവെളിച്ചം മാറി അന്ധകാരം ഭൂമിയെ മൂടി.

10 അപ്പോൾ അതാ, ഒരു സ്‍ത്രീ അവനെ എതിരേറ്റ് അവൾ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി മനസ്സിൽ കുടിലചിന്തയുമായി നില്‌ക്കുകയായിരുന്നു.

11 അവൾ മോഹപരവശയും തൻറേടിയും ആണ്. അവൾ വീട്ടിൽ അടങ്ങിയിരിക്കാറില്ല.

12 ഒരിക്കൽ തെരുവീഥിയിൽ എങ്കിൽ പിന്നീട് അവൾ ചന്തയിൽ ആയിരിക്കും; ഓരോ കോണിലും അവൾ കാത്തുനില്‌ക്കുന്നു.

13 അവൾ അവനെ പുണരുന്നു, ചുംബിക്കുന്നു; അവൾ നിർലജ്ജം അവനോടു പറയുന്നു:

14 “എനിക്കു യാഗങ്ങൾ അർപ്പിക്കാൻ ഉണ്ടായിരുന്നു ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റി.

15 അതുകൊണ്ട് ഇപ്പോൾ താങ്കളെ എതിരേല്‌ക്കാൻ ഞാൻ വന്നിരിക്കുന്നു. താങ്കളെ കാണാൻ ഞാൻ അതിയായി മോഹിച്ചു പുറപ്പെട്ടതാണ്. ഇപ്പോൾ ഇതാ, കണ്ടെത്തിയിരിക്കുന്നു.

16 വർണശബളമായ വിരിപ്പുകൾ വിരിച്ച് ഞാൻ കിടക്ക ഒരുക്കിയിരിക്കുന്നു.

17 മൂരും അകിലും ലവംഗവുംകൊണ്ട് ഞാൻ മെത്ത സുഗന്ധപൂർണമാക്കിയിരിക്കുന്നു.

18 വരിക, നേരം പുലരുന്നതുവരെ നമുക്കു പ്രേമത്തോടെ രമിക്കാം; പ്രേമനിർവൃതിയിൽ മതിയാകുവോളം മുഴുകാം.

19 ഭർത്താവു വീട്ടിലില്ല; ദൂരയാത്ര പോയിരിക്കുന്നു;

20 പണസ്സഞ്ചിയും കൈയിലെടുത്തിട്ടുണ്ട്; പൗർണമി ദിവസമേ അദ്ദേഹം മടങ്ങിവരൂ.”

21 ഇങ്ങനെ ചക്കരവാക്കുകൾകൊണ്ട് അവൾ അവനെ വശീകരിക്കുന്നു. മധുരോക്തികൾകൊണ്ട് അവനെ പ്രേരിപ്പിക്കുന്നു.

22-23 കശാപ്പുകാരന്റെ പിന്നാലെ ചെല്ലുന്ന കാളയെപ്പോലെ അമ്പു ചങ്കിൽ തറയ്‍ക്കുമെന്നറിയാതെ കെണിയിലേക്കു പായുന്ന മാനിനെപ്പോലെ പെട്ടെന്നു ജീവഹാനി വരുമെന്നോർക്കാതെ വലയിലേക്കു പറന്നടുക്കുന്ന പക്ഷിയെപ്പോലെ അവൻ അവളെ അനുഗമിക്കുന്നു.

24 അതുകൊണ്ട് മക്കളേ, എന്റെ വാക്കു ശ്രദ്ധിക്കുക; ഞാൻ പറയുന്ന വചനം കേൾക്കുക.

25 അവളുടെ സ്വാധീനത്തിൽ നീ അകപ്പെടരുത്; അവളുടെ പാതയിലേക്കു വഴിതെറ്റി പോകയുമരുത്.

26 അനേകം ആളുകളുടെ വിനാശത്തിനും അസംഖ്യം ആളുകളുടെ മരണത്തിനും അവൾ കാരണക്കാരിയായിട്ടുണ്ട്.

27 പാതാളത്തിലേക്കുള്ള വഴിയാണ് അവളുടെ വീട്; അതു മരണത്തിന്റെ അറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan