സദൃശവാക്യങ്ങൾ 6 - സത്യവേദപുസ്തകം C.L. (BSI)മുന്നറിയിപ്പുകൾ 1 മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നില്‌ക്കുകയോ അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ 2 നിന്റെ വാക്കുകളാൽത്തന്നെ കെണിയിൽപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 3 നീ ഇപ്രകാരം പ്രവർത്തിച്ച് രക്ഷപെടുക. നീ അയൽക്കാരന്റെ പിടിയിൽ പെട്ടിരിക്കുന്നുവല്ലോ; നീ വേഗം പോയി അയൽക്കാരനോടു നിർബന്ധപൂർവം അപേക്ഷിക്കുക. 4 അതുവരെ നിന്റെ കണ്ണിനു നിദ്രയും നിന്റെ കൺപോളകൾക്ക് മയക്കവും അനുവദിക്കരുത്. 5 നായാട്ടുകാരന്റെ കെണിയിൽനിന്ന് കലമാനെപ്പോലെയോ വേട്ടക്കാരന്റെ കുടുക്കിൽനിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക. 6 മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക. 7 നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും 8 അതു വേനൽക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു. 9 മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തിൽനിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക? 10 അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം. 11 അപ്പോൾ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും. 12 വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും. 13 അവൻ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരൽകൊണ്ട് ആംഗ്യം കാട്ടും. 14 നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു. 15 ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാൻ കഴിയാത്തവിധം നിമിഷങ്ങൾക്കകം അവൻ തകർന്നുപോകും. 16 ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു. 17 ഗർവുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിർദോഷിയെ വധിക്കുന്ന കരവും 18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും 19 വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ. 20 മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക; നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്. 21 അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക; അവ നിന്റെ കഴുത്തിൽ അണിയുക. 22 നടക്കുമ്പോൾ അവ നിന്നെ നയിക്കും; ഉറങ്ങുമ്പോൾ നിന്നെ കാക്കും; ഉണരുമ്പോൾ നിന്നെ പ്രബോധിപ്പിക്കും. 23 കല്പന വിളക്കും പ്രബോധനം വെളിച്ചവും ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു. 24 അവ ദുർവൃത്തരിൽനിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളിൽ നിന്നും നിന്നെ രക്ഷിക്കും. 25 അവളുടെ സൗന്ദര്യത്തിൽ നീ മതിമറക്കരുത്; കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാൻ അവളെ അനുവദിക്കയുമരുത്. 26 വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം. എന്നാൽ അവൾ ഒരു മനുഷ്യന്റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു. 27 തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയിൽ തീ കൊണ്ടുനടക്കാമോ? 28 കാലു പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? 29 അതുപോലെയാണ് അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും. പരസ്‍ത്രീയെ സ്പർശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല. 30 വിശന്നുവലഞ്ഞവൻ വിശപ്പ് അടക്കാനായി മോഷ്‍ടിച്ചാലും ആളുകൾ അവനെ നിന്ദിക്കുകയില്ലേ? 31 പിടികൂടപ്പെട്ടാൽ, ഏഴിരട്ടി മടക്കിക്കൊടുക്കണം വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവൻ നല്‌കേണ്ടിവരുമല്ലോ. 32 വ്യഭിചരിക്കുന്നവനു സുബോധമില്ല; അവൻ സ്വയം നശിക്കുന്നു. 33 അവനു പ്രഹരവും അപമാനവും ലഭിക്കും; അവന്റെ അവമതി മാഞ്ഞുപോകുന്നുമില്ല. 34 ജാരശങ്ക ഭർത്താവിനെ കോപാന്ധനാക്കുന്നു; അവൻ പ്രതികാരം ചെയ്യുന്നതിൽ ഇളവുകാട്ടുകയില്ല. 35 ഒരു നഷ്ടപരിഹാരവും അവൻ സ്വീകരിക്കുകയില്ല; എത്ര സമ്മാനം നല്‌കിയാലും അവൻ പ്രീണിതനാവുകയില്ല. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India