സദൃശവാക്യങ്ങൾ 15 - സത്യവേദപുസ്തകം C.L. (BSI)1 സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും; 2 ജ്ഞാനിയുടെ വാക്കുകൾ വിജ്ഞാനം വിതറുന്നു; മൂഢന്മാരോ ഭോഷത്തം വിളമ്പുന്നു. 3 സർവേശ്വരൻ എല്ലാം കാണുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു. 4 സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം, വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു. 5 മൂഢൻ പിതാവിന്റെ പ്രബോധനം നിരസിക്കുന്നു; ശാസനം ആദരിക്കുന്നവൻ വിവേകിയായിത്തീരും. 6 നീതിമാന്റെ ഗൃഹത്തിൽ ധാരാളം നിക്ഷേപമുണ്ട്; ദുഷ്ടന്റെ സമ്പാദ്യത്തിന്മേൽ അനർഥം നിപതിക്കും. 7 ജ്ഞാനിയുടെ വചസ്സുകൾ വിജ്ഞാനം വിതറുന്നു; ദുഷ്ടന്മാരുടെ മനസ്സോ നേരുള്ളതല്ല. 8 ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു; സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു. 9 ദുഷ്ടന്മാരുടെ മാർഗം സർവേശ്വരൻ ദ്വേഷിക്കുന്നു; എന്നാൽ നീതിനിഷ്ഠനെ അവിടുന്നു സ്നേഹിക്കുന്നു. 10 നേർവഴി വിട്ടു നടക്കുന്നവനു കഠിനശിക്ഷ ലഭിക്കും; ശാസന വെറുക്കുന്നവൻ മരിക്കും. 11 പാതാളവും നരകഗർത്തവും സർവേശ്വരന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; എങ്കിൽ മനുഷ്യഹൃദയം അവിടുന്ന് എത്ര വ്യക്തമായി കാണും. 12 പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല; അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല. 13 സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു. 14 വിവേകി വിജ്ഞാനം തേടുന്നു. മൂഢൻ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു. 15 പീഡിതന് ജീവിതം ക്ലേശപൂർണമാണ്; എന്നാൽ സന്തുഷ്ടഹൃദയനു നിത്യവും ഉത്സവമാണ്. 16 അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്. 17 വിദ്വേഷത്തോടുകൂടിയ മാംസഭോജ്യത്തെക്കാൾ സ്നേഹത്തോടുകൂടിയ സസ്യഭോജനമത്രേ ശ്രേഷ്ഠം. 18 കോപശീലൻ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു. 19 അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്; നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത; 20 ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കും; മൂഢനാകട്ടെ മാതാവിനെ നിന്ദിക്കുന്നു. 21 ഭോഷത്തം ബുദ്ധിഹീനന് ആഹ്ലാദമാകുന്നു; വിവേകി നേർവഴിയിൽ നടക്കുന്നു. 22 സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും. 23 ഉചിതമായ മറുപടി നല്‌കുക സന്തോഷകരമത്രേ, അവസരോചിതമായ വാക്ക് എത്ര നല്ലത്. 24 ജ്ഞാനിയുടെ പാത ഉയർന്ന് ജീവനിലേക്കു നയിക്കുന്നു; അവൻ താഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു. 25 അഹങ്കാരിയുടെ ഭവനം സർവേശ്വരൻ പൊളിച്ചുകളയും, വിധവയുടെ അതിരുകൾ അവിടുന്നു സംരക്ഷിക്കുന്നു. 26 ദുർജനങ്ങളുടെ വിചാരങ്ങൾ സർവേശ്വരൻ വെറുക്കുന്നു; സജ്ജനത്തിന്റെ വാക്കുകൾ അവിടുത്തേക്കു പ്രസാദകരം. 27 അന്യായലാഭം ഇച്ഛിക്കുന്നവൻ സ്വന്തഭവനത്തിനു ദ്രോഹം വരുത്തും; കൈക്കൂലി വെറുക്കുന്നവൻ ജീവിച്ചിരിക്കും. 28 നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്‌കുന്നു ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു. 29 സർവേശ്വരൻ ദുർജനത്തിൽനിന്ന് അകന്നിരിക്കുന്നു; നീതിമാന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നു. 30 കണ്ണിന്റെ പ്രകാശം ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; സദ്‍വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുന്നു; 31 ജീവദായകമായ ശാസന കേൾക്കുന്നവൻ ജ്ഞാനികളുടെ ഇടയിൽ വസിക്കും. 32 പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ അവഗണിക്കുന്നു. ശാസന കേൾക്കുന്നവനോ വിവേകം നേടുന്നു. 33 ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India