Biblia Todo Logo
Bìoball air-loidhne

- Sanasan -

മർക്കൊസ് 12 - സത്യവേദപുസ്തകം C.L. (BSI)


മുന്തിരിത്തോട്ടത്തിന്റെ ദൃഷ്ടാന്തം
( മത്താ. 21:33-46 ; ലൂക്കോ. 20:9-19 )

1 അനന്തരം യേശു ദൃഷ്ടാന്തരൂപേണ അവരോടു സംസാരിച്ചു തുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, ചുറ്റും വേലികെട്ടുകയും മുന്തിരിച്ചക്കു കുഴിച്ചിടുകയും കാവൽഗോപുരം നിർമിക്കുകയും ചെയ്തു. പിന്നീട് തോട്ടം പാട്ടത്തിന് ഏല്പിച്ചശേഷം അയാൾ വിദേശത്തേക്കു പോയി.

2 വിളവെടുപ്പിനു സമയമായപ്പോൾ മുന്തിരിത്തോട്ടത്തിൽനിന്നു തനിക്കു കിട്ടേണ്ട പാട്ടം വാങ്ങുന്നതിനായി അയാൾ ഒരു ദാസനെ പാട്ടക്കാരുടെ അടുക്കലേക്കയച്ചു.

3 അവർ അവനെ പിടിച്ചു കണക്കിനു പ്രഹരിച്ചു വെറുംകൈയായി തിരിച്ചയച്ചു.

4 വീണ്ടും മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു. അവർ അവന്റെ തലയ്‍ക്കു പരുക്കേല്പിക്കുകയും അവനെ അപമാനിക്കുകയും ചെയ്തു.

5 പിന്നീടു മറ്റൊരാളെക്കൂടി പറഞ്ഞയച്ചു. അവർ അവനെ കൊന്നുകളഞ്ഞു; മറ്റുപലരെയും ആ പാട്ടക്കാർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.

6 അവരുടെ അടുക്കൽ അയയ്‍ക്കാൻ ഇനി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അയാളുടെ പ്രിയപുത്രൻ. ‘എന്റെ മകനെ അവർ ആദരിക്കും’ എന്നു പറഞ്ഞുകൊണ്ട് അയാൾ തന്റെ മകനെയും ആ കൃഷിക്കാരുടെ അടുക്കലേക്ക് അയച്ചു.

7 മകനെ കണ്ടപ്പോൾ അവർ അന്യോന്യം പറഞ്ഞു: ‘ഇതാ ഇവനാണ് ഈ തോട്ടത്തിന്റെ അവകാശി; വരൂ, നമുക്ക് ഇവനെ കൊല്ലാം,

8 അപ്പോൾ അവകാശം നമ്മുടേതായിത്തീരും’ എന്നു പറഞ്ഞുകൊണ്ട് അവർ അവനെ പിടിച്ചു കൊന്ന് തോട്ടത്തിനു പുറത്തെറിഞ്ഞു കളഞ്ഞു.

9 “ആ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഇനി എന്തു ചെയ്യും? അയാൾ ചെന്ന് ആ പാട്ടക്കാരെ നിഗ്രഹിക്കുകയും മുന്തിരിത്തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കുകയും ചെയ്യും.

10 നിങ്ങൾ ഈ വേദഭാഗം വായിച്ചിട്ടില്ലേ? പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.

11 ഇതു സർവേശ്വരന്റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്‍ടിയിൽ ഇത് എത്ര ആശ്ചര്യകരം”

12 യെഹൂദമതനേതാക്കൾ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. എന്തെന്നാൽ ഈ ദൃഷ്ടാന്തം തങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. എന്നാൽ പൊതുജനങ്ങളെ ഭയപ്പെട്ടതുകൊണ്ട് അവർ അവിടുത്തെ വിട്ടുപോയി.


കൈസർക്കു കരം കൊടുക്കണമോ?
( മത്താ. 22:15-22 ; ലൂക്കോ. 20:20-26 )

13 വാക്കുകൾകൊണ്ട് യേശുവിനെ കെണിയിൽ വീഴ്ത്തുവാൻ പരീശന്മാരിലും ഹേരോദ്യരിലുംപെട്ട ചിലരെ അവർ അവിടുത്തെ അടുക്കൽ അയച്ചു.

14 അവർ അവിടുത്തോട് പറഞ്ഞു: “ഗുരോ, അങ്ങു സത്യസന്ധനും ആരെയും ഭയപ്പെടാത്തവനും ആണെന്നും, അതുകൊണ്ട് അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം സത്യമായി ഉപദേശിക്കുന്നു എന്നും ഞങ്ങൾക്കറിയാം; ഞങ്ങൾ ഒന്നു ചോദിക്കട്ടെ; കൈസർക്കു നികുതികൾ കൊടുക്കുന്നതു ന്യായമാണോ? ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?”

15 അവരുടെ കപടതന്ത്രം മനസ്സിലാക്കിക്കൊണ്ട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്തിന്? ഒരു നാണയം ഇങ്ങുകൊണ്ടുവരൂ; ഞാൻ അതൊന്നു നോക്കട്ടെ.”

16 അവർ ഒരു നാണയം കൊണ്ടുവന്നു. അവിടുന്നു ചോദിച്ചു: “ആരുടെ രൂപവും ലിഖിതവുമാണ് ഇതിൽ കാണുന്നത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു.

17 “ശരി, കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ആശ്ചര്യപ്പെട്ടു.


പുനരുത്ഥാനത്തെപ്പറ്റി
( മത്താ. 22:23-33 ; ലൂക്കോ. 20:27-40 )

18 പുനരുത്ഥാനമില്ലെന്നു വാദിക്കുന്ന സാദൂക്യർ യേശുവിന്റെ അടുക്കൽ വന്നു ചോദിച്ചു:

19 “ഗുരോ, ഒരാൾ സന്താനമില്ലാതെ മരിച്ചാൽ അയാളുടെ സഹോദരൻ വിധവയായിത്തീർന്ന സഹോദരഭാര്യയെ വിവാഹം ചെയ്ത് അന്തരിച്ച ആളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്ന് മോശ എഴുതിയിട്ടുണ്ടല്ലോ.

20 “ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു; ഒന്നാമൻ വിവാഹം ചെയ്തു. അയാൾ സന്താനമില്ലാതെ മരണമടഞ്ഞു.

21 രണ്ടാമൻ ആ വിധവയെ വിവാഹം ചെയ്തു. അയാളും സന്താനമില്ലാതെ മരിച്ചു.

22 മൂന്നാമനും അങ്ങനെ തന്നെ. അങ്ങനെ ആ ഏഴു സഹോദരന്മാർക്കും സന്താനങ്ങളുണ്ടായില്ല.

23 എല്ലാവർക്കും ഒടുവിൽ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ ആരുടെ ഭാര്യ ആയിരിക്കും? അവൾ ഏഴുപേരുടെയും ഭാര്യ ആയിരുന്നുവല്ലോ.”

24 യേശു അവരോടു പറഞ്ഞു: “വേദഭാഗങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടല്ലേ നിങ്ങൾക്കീ തെറ്റു പറ്റുന്നത്?

25 മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ സ്‍ത്രീപുരുഷന്മാർ വിവാഹിതരാകുന്നില്ല. അവർ സ്വർഗത്തിലെ മാലാഖമാരെപ്പോലെയാകുന്നു.

26 മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിൽ ദൈവം പ്രത്യക്ഷപ്പെട്ട സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങൾ വായിച്ചിട്ടില്ലയോ? അവിടെ ‘ഞാൻ അബ്രാഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു’ എന്ന് ദൈവം മോശയോട് അരുളിച്ചെയ്യുന്നു.

27 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാകുന്നു. നിങ്ങൾക്കു തികച്ചും തെറ്റുപറ്റിയിരിക്കുന്നു.”


മുഖ്യമായ കല്പന
( മത്താ. 22:34-40 ; ലൂക്കോ. 10:25-28 )

28 മതപണ്ഡിതന്മാരിൽ ഒരാൾ അവരുടെ സംവാദം കേട്ടു. യേശു അവർക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാൾ അവിടുത്തോടു ചോദിച്ചു: “കല്പനകളിൽ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?”

29 യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേൾക്കുക! സർവേശ്വരനായ നമ്മുടെ ദൈവം ഏക കർത്താവാകുന്നു.

30 നിന്റെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടി സ്നേഹിക്കുക;

31 അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല.

32 മതപണ്ഡിതൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ.

33 ആ ദൈവത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടി സ്നേഹിക്കുകയും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ്.”

34 അയാൾ ബുദ്ധിപൂർവം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കൾ ദൈവരാജ്യത്തിൽനിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുവാൻ തുനിഞ്ഞില്ല.


മശിഹായെക്കുറിച്ച്
( മത്താ. 22:41-46 ; ലൂക്കോ. 20:41-44 )

35 യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്റെ വംശജനാണെന്നു മതപണ്ഡിതന്മാർ പറയുന്നതെങ്ങനെ?

36 ‘ഞാൻ നിന്റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ.

37 “ദാവീദുതന്നെ അവിടുത്തെ കർത്താവ് എന്നു വിളിക്കുന്നു എങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?”


മതപണ്ഡിതന്മാരെ സൂക്ഷിക്കുക
( മത്താ. 23:1-36 ; ലൂക്കോ. 20:45-47 )

38 ഒരു വലിയ ജനതതി യേശുവിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയിൽ അവരോട് അരുൾചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളിൽവച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളിൽ മുഖ്യാസനവും

39 വിരുന്നുശാലയിൽ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക.

40 അവർ വിധവകളുടെ വീടുകൾ വിഴുങ്ങുകയും നീണ്ട പ്രാർഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.”


വിധവയുടെ രണ്ടു കാശ്
( ലൂക്കോ. 21:1-4 )

41 ഒരിക്കൽ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങൾ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകൾ ഇട്ടുകൊണ്ടിരുന്നു.

42 സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു.

43 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തിൽ കാണിക്കയിട്ട എല്ലാവരെയുംകാൾ അധികം ഇട്ടത് നിർധനയായ ആ വിധവയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു;

44 എന്തെന്നാൽ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നാണു സമർപ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയിൽനിന്ന്, തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമർപ്പിച്ചിരിക്കുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan