Biblia Todo Logo
Bìoball air-loidhne

- Sanasan -

മീഖാ 2 - സത്യവേദപുസ്തകം C.L. (BSI)


ചൂഷകർക്കു വരുന്ന ദുരന്തം

1 ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോൾ കൈക്കരുത്തുള്ളതിനാൽ അവസരം പാർത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം!

2 അവർ അന്യരുടെ ഭൂമി മോഹിച്ചു പിടിച്ചെടുക്കുന്നു. വീടുകൾ ആഗ്രഹിച്ചു കൈക്കലാക്കുന്നു. അവർ വീട്ടുകാരനെയും അവന്റെ കുടുംബത്തെയും പീഡിപ്പിക്കുന്നു. അവനെയും അവന്റെ അവകാശത്തെയുംതന്നെ.

3 അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിന്റെ വംശത്തിന്മേൽ അനർഥം വരുത്താൻ ഞാൻ ആലോചിക്കുകയാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു സാധ്യമല്ല. അത് അനർഥങ്ങളുടെ കാലമാകയാൽ നിങ്ങൾക്ക് അഹങ്കരിച്ചു നടക്കാൻ ആവുകയില്ല.

4 ആ സമയം വരുമ്പോൾ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവർ ഇങ്ങനെ വിലപിക്കും. ഞങ്ങൾ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളിൽനിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.

5 അതുകൊണ്ട് നിങ്ങൾക്കുള്ള ഭൂമി അളന്നു വാങ്ങാൻ സർവേശ്വരന്റെ സഭയിൽ ആരും ഉണ്ടായിരിക്കുകയില്ല.

6 “പ്രസംഗിക്കരുത്; ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ; അപമാനം നമ്മെ ബാധിക്കുകയില്ല” എന്നവർ പ്രസംഗിക്കുന്നു.

7 യാക്കോബിന്റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സർവേശ്വരന്റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാർഗത്തിൽ ചരിക്കുന്നവന് എന്റെ വാക്കുകൾ ഗുണകരമല്ലേ?

8 എന്നാൽ ശത്രു എന്നപോലെ നീ എന്റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു.

9 എന്റെ ജനത്തിലെ സ്‍ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളിൽനിന്നു നിങ്ങൾ ഓടിക്കുന്നു. എന്റെ അനുഗ്രഹങ്ങൾ അവരുടെ പിഞ്ചോമനകളിൽനിന്ന് എന്നേക്കുമായി നിങ്ങൾ അപഹരിച്ചിരിക്കുന്നു.

10 നിങ്ങൾ ഇവിടെനിന്നു പോകുവിൻ. ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. നിങ്ങളുടെ അശുദ്ധി നിമിത്തം നാശത്തിന്, ദാരുണമായ വിപത്തിന് ഈ നഗരം വിധിക്കപ്പെട്ടിരിക്കുന്നു.

11 വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാൻ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്റെയും ആത്മാവിൽ ഒരാൾ പ്രസ്താവിച്ചാൽ, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകൻ.

12 യാക്കോബുഗൃഹമേ, ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലിൽ ശേഷിച്ചവരെയെല്ലാം ഞാൻ ഒന്നിച്ചുചേർക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻപ്പറ്റത്തെപോലെയും ഞാൻ അവരെ ഒരുമിച്ചുചേർക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്.

13 പ്രതിബന്ധങ്ങൾ തകർക്കുന്ന ദൈവം അവർക്കുമുമ്പേ പോകും. അവർ നഗരവാതിൽ തകർത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സർവേശ്വരൻതന്നെ അവരെ നയിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan