യോനാ 4 - സത്യവേദപുസ്തകം C.L. (BSI)യോനാ ദൈവത്തോടു കോപിക്കുന്നു 1 ഇത് യോനായ്‍ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സർവേശ്വരനോടു പ്രാർഥിച്ചു: 2 “എന്റെ ദേശത്തുവച്ചു ഞാൻ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു. 3 അതുകൊണ്ട് സർവേശ്വരാ, ഇപ്പോൾ എന്റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു: 4 “നിന്റെ ഈ കോപം ഉചിതമോ?” 5 അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്റെ കിഴക്കുവശത്ത് ഒരു കുടിൽ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാൻ അതിൽ പാർത്തു. 6 സർവേശ്വരൻ അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളർന്ന് തണൽ നല്‌കിയപ്പോൾ യോനായ്‍ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു. 7 എന്നാൽ പിറ്റേന്നു പുലർച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി. 8 വെയിലായപ്പോൾ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. ഉച്ചവെയിൽ യോനായുടെ തലയിൽ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളർന്നു. മരിച്ചാൽമതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു. 9 “ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു. 10 സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്‍ക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളർന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ? 11 വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India