ഇയ്യോബ് 4 - സത്യവേദപുസ്തകം C.L. (BSI)എലീഫസിന്റെ മറുപടി 1 അപ്പോൾ തേമാന്യനായ എലീഫസ് പറഞ്ഞു: 2 “ഞാൻ ഒരു വാക്കു പറഞ്ഞാൽ നീ നീരസപ്പെടുമോ? എന്നാലും പറയാതിരിക്കുന്നതെങ്ങനെ? 3 നീ അനേകരെ പ്രബോധിപ്പിച്ചു, ദുർബലകരങ്ങളെ ശക്തിപ്പെടുത്തി. 4 കാലിടറിയവർക്ക് നിന്റെ വാക്കു താങ്ങായി. ദുർബലമായ കാൽമുട്ടുകളെ നീ ബലപ്പെടുത്തി. 5 എന്നാൽ നിനക്ക് ഇങ്ങനെ വന്നപ്പോൾ നീ അക്ഷമനാകുന്നു; നിനക്കിതു സംഭവിച്ചപ്പോൾ നീ പരിഭ്രാന്തനാകുന്നു. 6 നിന്റെ ദൈവഭക്തി നിന്റെ ഉറപ്പല്ലയോ? നിന്റെ നീതിനിഷ്ഠ നിനക്കു പ്രത്യാശ നല്‌കുന്നില്ലേ? 7 നിഷ്കളങ്കൻ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓർത്തുനോക്കൂ! നീതിനിഷ്ഠൻ നശിച്ചുപോയിട്ടുണ്ടോ? 8 അധർമത്തെ ഉഴുതു തിന്മ വിതയ്‍ക്കുന്നവൻ അതുതന്നെ കൊയ്തെടുക്കുന്നതായി ഞാൻ കാണുന്നു. 9 ദൈവം കാറ്റൂതി അവരെ നശിപ്പിക്കുന്നു; ദൈവത്തിന്റെ ഉഗ്രകോപത്താൽ അവർ ഉന്മൂലനം ചെയ്യപ്പെടുന്നു. 10 സിംഹത്തിന്റെ അലർച്ചയും ക്രൂരസിംഹത്തിന്റെ ഗർജനവും നിലച്ചു; സിംഹക്കുട്ടികളുടെ പല്ലുകൾ തകർക്കപ്പെട്ടു. 11 ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കുന്നു. സിംഹിയുടെ കുട്ടികൾ ചിതറിക്കപ്പെടുന്നു. 12 ഒരു രഹസ്യവചനം ഞാൻ കേട്ടു. അതിന്റെ സ്വരം എന്റെ ചെവിയിൽ പതിച്ചു. 13 നിശാദർശനങ്ങൾ ഉണർത്തുന്ന ചിന്ത എന്നെ നടുക്കി; 14 അത് എന്റെ അസ്ഥികളെ ഉലച്ചു. 15 ഒരു ആത്മാവ് എന്റെ മുഖത്തുരസി കടന്നുപോയി; അപ്പോൾ ഞാൻ രോമാഞ്ചം കൊണ്ടു. 16 എന്തോ ഒന്ന് നിശ്ചലമായി നില്‌ക്കുന്നതു ഞാൻ കണ്ടു; എങ്കിലും അതിന്റെ രൂപമെന്തെന്ന് ഗ്രഹിക്കാൻ എനിക്കു കഴിഞ്ഞില്ല. ഏതോ ഒരു രൂപം എന്റെ മുമ്പിൽ ദൃശ്യമായി; നിറഞ്ഞ നിശ്ശബ്ദത. പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു: 17 “മർത്യൻ ദൈവദൃഷ്‍ടിയിൽ നീതിമാനാകുമോ? സ്രഷ്ടാവിന്റെ മുൻപിൽ നിർമ്മലനാകാൻ മനുഷ്യനു കഴിയുമോ? 18 നോക്കൂ! തന്റെ ദാസന്മാരിൽപ്പോലും അവിടുത്തേക്കു വിശ്വാസമില്ല. മാലാഖമാരിൽപ്പോലും അവിടുന്നു കുറ്റം കാണുന്നു. 19 എങ്കിൽ, പൂഴിയിൽനിന്നു രൂപംകൊണ്ട്, മൺകൂടാരങ്ങളിൽ പാർത്ത്, പുഴുവിനെപ്പോലെ ചതച്ചരയ്‍ക്കപ്പെടുന്ന ഈ മനുഷ്യനിൽ എത്രയധികം കുറ്റം കാണും. 20 പ്രഭാതത്തിനും പ്രദോഷത്തിനുമിടയ്‍ക്ക് അവർ നശിച്ചുപോകുന്നു; അവർ എന്നേക്കുമായി നശിക്കുന്നു; അത് ആരും ഗണ്യമാക്കുന്നില്ല. 21 ജീവതന്തു മുറിഞ്ഞുപോകുമ്പോൾ അവർ മരിച്ചുപോകുന്നു; അപ്പോഴും അവർ വിവേകം നേടുന്നില്ല.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India