ഇയ്യോബ് 19 - സത്യവേദപുസ്തകം C.L. (BSI)ഇയ്യോബിന്റെ മറുപടി 1 അപ്പോൾ ഇയ്യോബ് പറഞ്ഞു: 2 “എത്രകാലം നിങ്ങൾ എന്നെ വാക്കുകൾകൊണ്ടു പീഡിപ്പിക്കുകയും പിച്ചിചീന്തുകയും ചെയ്യും? 3 ഇപ്പോൾ പത്തു തവണ നിങ്ങൾ എന്നെ നിന്ദിച്ചു; എന്നെ ഇങ്ങനെ ദ്രോഹിക്കാൻ നിങ്ങൾക്കു ലജ്ജയില്ലേ? 4 ഞാൻ തെറ്റു ചെയ്താൽത്തന്നെ അത് എന്റെ കൂടെ ഇരിക്കട്ടെ; 5 എന്റെ ദുർഗതി ചൂണ്ടി എന്നെക്കാൾ വലിയവരെന്നു നിങ്ങൾ ഭാവിക്കയാണ്. 6 എങ്കിൽ ദൈവം ആണ് എന്നെ ആ തെറ്റിൽ വീഴ്ത്തിയതെന്നും, വലയിൽ കുടുക്കിയതെന്നും അറിഞ്ഞുകൊള്ളുക. 7 ‘അതിക്രമം’ എന്നു ഞാൻ വിളിച്ചു പറഞ്ഞാലും, എനിക്കു മറുപടി കിട്ടുന്നില്ല; ഞാൻ ഉറക്കെ നിലവിളിച്ചാലും എനിക്കു നീതി ലഭിക്കുന്നില്ല. 8 കടന്നുപോകാനാകാത്തവിധം എന്റെ വഴി അവിടുന്ന് അടച്ചുകളഞ്ഞു; എന്റെ പാതകളിൽ അവിടുന്ന് ഇരുൾ പരത്തി. 9 അവിടുന്ന് എന്റെ മഹത്ത്വം എന്നിൽനിന്ന് ഉരിഞ്ഞെടുത്തു; എന്റെ ശിരസ്സിൽനിന്നു കിരീടം എടുത്തുകളഞ്ഞു. 10 എല്ലാ വശത്തുകൂടെയും അവിടുന്ന് എന്നെ തകർക്കുന്നു; എന്റെ കഥ കഴിഞ്ഞിരിക്കുന്നു. വൃക്ഷത്തെ എന്നപോലെ എന്റെ പ്രത്യാശയെ പിഴുതെറിഞ്ഞിരിക്കുന്നു; 11 അവിടുത്തെ ക്രോധം എന്റെ നേരേ ജ്വലിച്ചിരിക്കുന്നു. അവിടുന്ന് എന്നെ ശത്രുവായി എണ്ണുന്നു. 12 അവിടുത്തെ സൈന്യം എനിക്കെതിരെ അണിയായി വരുന്നു; അവർ എനിക്കെതിരെ ഉപരോധമുയർത്തി, എന്റെ കൂടാരത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നു. 13 ദൈവം എന്റെ സഹോദരന്മാരെ എന്നിൽനിന്ന് അകറ്റി എന്റെ പരിചയക്കാരെ അന്യരാക്കിത്തീർത്തു. 14 ബന്ധുജനങ്ങളും മിത്രങ്ങളും എന്നെ ഉപേക്ഷിച്ചു. 15 എന്റെ വീട്ടിൽ ആതിഥ്യം ആസ്വദിച്ചവർ എന്നെ മറന്നിരിക്കുന്നു; എന്റെ ദാസികൾ എന്നെ അപരിചിതനായി ഗണിക്കുന്നു. അവരുടെ ദൃഷ്‍ടിയിൽ ഞാനൊരു പരദേശി മാത്രം. 16 എന്റെ ഭൃത്യൻ വിളിച്ചാൽ വിളി കേൾക്കുന്നില്ല; എനിക്ക് അവനോടു യാചിക്കേണ്ടിവരുന്നു. 17 എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ കൂടപ്പിറപ്പുകൾ എന്നെ വെറുക്കുന്നു. 18 കൊച്ചുകുട്ടികൾകൂടി എന്നെ നിന്ദിക്കുന്നു. എന്നെ കാണുമ്പോൾ അവർ പരിഹസിക്കുന്നു; 19 എന്റെ പ്രാണസ്നേഹിതന്മാർ എന്നെ വെറുക്കുന്നു. എന്റെ ഉറ്റസ്നേഹിതർ ശത്രുക്കളായി മാറിയിരിക്കുന്നു; 20 എന്റെ ശരീരം എല്ലും തൊലിയുമായി, എന്റെ പല്ലും കൊഴിഞ്ഞിരിക്കുന്നു. 21 എന്റെ സ്നേഹിതരേ, എന്നോടു കരുണ കാട്ടുവിൻ! എന്നോടു കരുണ കാട്ടുവിൻ! ദൈവത്തിന്റെ കരം എന്നെ തകർത്തിരിക്കുന്നു. 22 ദൈവത്തെപ്പോലെ, നിങ്ങളും എന്നെ വേട്ടയാടുന്നതെന്ത്? ഞാൻ എല്ലും തോലുമായിട്ടും നിങ്ങൾക്ക് തൃപ്തിയായില്ലേ? 23 എന്റെ വാക്കുകൾ എഴുതിവച്ചിരുന്നെങ്കിൽ! അവ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ! 24 എന്നേക്കും നിലനില്‌ക്കത്തക്കവിധം നാരായവും ഈയവുംകൊണ്ട് അതു പാറയിൽ വരഞ്ഞുവച്ചിരുന്നെങ്കിൽ! 25 എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നെന്നും അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാൻ എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു. 26 എന്റെ ചർമം ഇങ്ങനെ നശിച്ചാലും ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 27 ഞാൻതന്നെ അവിടുത്തെ കാണും; എന്റെ കണ്ണുകൾ അവിടുത്തെ കാണും; എന്റെ ഹൃദയം കാത്തിരുന്നു തളരുന്നു; 28 ‘നാം എങ്ങനെ അയാളെ പിന്തുടരും; അയാളിൽ നാം എങ്ങനെ കുറ്റം ആരോപിക്കും’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ 29 വാളിനെ ഭയപ്പെടുക; ദൈവകോപം നിങ്ങളെ വെട്ടും; അങ്ങനെ ന്യായവിധിയുണ്ടെന്നു നിങ്ങൾ അറിയും” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India