Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 37 - സത്യവേദപുസ്തകം C.L. (BSI)


സിദെക്കീയായുടെ അഭ്യർഥന

1 യെഹോയാക്കീമിന്റെ പുത്രനായ യെഹോയാഖിനു പകരം യോശീയായുടെ പുത്രനായ സിദെക്കീയാ രാജാവായി; ബാബിലോൺരാജാവായ നെബുഖദ്നേസർ ആയിരുന്നു അയാളെ യെഹൂദാദേശത്തു രാജാവാക്കിയത്.

2 എന്നാൽ അയാളോ അയാളുടെ ദാസന്മാരോ ദേശത്തെ ജനങ്ങളോ യിരെമ്യാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്ത വാക്കുകൾ ചെവിക്കൊണ്ടില്ല.

3 ശെലെമ്യായുടെ പുത്രനായ യെഹൂഖലിനെയും മയസേയായുടെ പുത്രൻ സെഫന്യാപുരോഹിതനെയും സിദെക്കീയാരാജാവ് യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു നമ്മുടെ ദൈവമായ സർവേശ്വരനോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പറയിച്ചു.

4 അന്നു യിരെമ്യാ ജനങ്ങളുടെ ഇടയിൽ വരികയും പോകുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ തടവിൽ ആക്കിയിരുന്നില്ല.

5 ഫറവോയുടെ സൈന്യം ഈജിപ്തിൽ നിന്നു പുറപ്പെട്ടു എന്ന വാർത്ത യെരൂശലേമിനെ ഉപരോധിച്ചിരുന്ന ബാബിലോണ്യർ കേട്ടപ്പോൾ അവർ യെരൂശലേമിൽ നിന്നു പിൻവാങ്ങി.

6 അപ്പോൾ യിരെമ്യാപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി.

7 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ അരുളപ്പാടു ചോദിക്കാൻ ആളയച്ച യെഹൂദാരാജാവിനോടു പറയുക; നിന്റെ സഹായത്തിനു വന്ന ഫറവോയുടെ സൈന്യം സ്വന്തം ദേശമായ ഈജിപ്തിലേക്കു മടങ്ങും.

8 ബാബിലോണ്യർ തിരിച്ചുവന്ന് ഈ നഗരത്തെ ആക്രമിക്കും; അവർ അതു കൈവശപ്പെടുത്തി അഗ്നിക്ക് ഇരയാക്കും.

9 ബാബിലോണ്യർ തീർച്ചയായും നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങൾ സ്വയം വഞ്ചിതരാകരുത്; അവർ ഇവിടം വിട്ടുപോകയില്ല.

10 നിങ്ങളോടു യുദ്ധം ചെയ്യുന്ന ബാബിലോൺ സൈന്യത്തെ മുഴുവൻ നിങ്ങൾ തോല്പിച്ചിട്ട് അവരിൽ മുറിവേറ്റവർ മാത്രം അവശേഷിച്ചാലും അവർ ഓരോരുത്തനും പാളയത്തിൽ നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും.


യിരെമ്യാ കാരാഗൃഹത്തിൽ

11 ഫറവോയുടെ സൈന്യത്തെ ഭയന്നു ബാബിലോൺ സൈന്യം യെരൂശലേമിൽ നിന്നു പിൻവാങ്ങിയപ്പോൾ,

12 യിരെമ്യാ സ്വജനങ്ങളുടെ ഇടയിലുള്ള തന്റെ ഓഹരി കൈവശപ്പെടുത്താൻ യെരൂശലേമിൽനിന്നു ബെന്യാമീൻദേശത്തേക്കു പുറപ്പെട്ടു.

13 അദ്ദേഹം ബെന്യാമീൻ കവാടത്തിലെത്തിയപ്പോൾ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവൽസേനാനായകൻ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുക’യാണെന്നു പറഞ്ഞു.

14 ‘അതു ശരിയല്ല; ഞാൻ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുകയല്ല’ എന്നു യിരെമ്യാ പറഞ്ഞെങ്കിലും, യിരീയാ അതു വിശ്വസിച്ചില്ല; അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു പ്രഭുക്കന്മാരുടെ മുമ്പിൽ ഹാജരാക്കി.

15 പ്രഭുക്കന്മാർ യിരെമ്യായെ കണ്ടപ്പോൾ രോഷം പൂണ്ട് അദ്ദേഹത്തെ മർദിച്ചു തടവിലാക്കി.

16 കാര്യദർശിയായ യോനാഥാന്റെ വീടാണ് തടവറയായി ഉപയോഗിച്ചിരുന്നത്. ആ കാരാഗൃഹത്തിലെ ഇരുട്ടറയിൽ യിരെമ്യാക്കു ദീർഘകാലം കഴിയേണ്ടിവന്നു.

17 സിദെക്കീയാരാജാവ് യിരെമ്യായെ കൊട്ടാരത്തിലേക്ക് ആളയച്ചു വരുത്തി: “സർവേശ്വരനിൽനിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ’ എന്നു രഹസ്യമായി ചോദിച്ചു; ‘ഉണ്ട്’ എന്നു യിരെമ്യാ പറഞ്ഞു; അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും.

18 യിരെമ്യാ സിദെക്കീയാരാജാവിനോടു ചോദിച്ചു: “എന്നെ കാരാഗൃഹത്തിൽ ഇടാൻ തക്കവിധം അങ്ങേക്കോ അങ്ങയുടെ ദാസന്മാർക്കോ ഈ ജനത്തിനോ എതിരായി ഞാൻ എന്തു കുറ്റമാണു ചെയ്തത്?

19 അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോൺരാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകർ എവിടെ?

20 ഇപ്പോൾ എന്റെ യജമാനനായ രാജാവേ, ഞാൻ പറയുന്നതു കേട്ടാലും; എന്റെ അഭ്യർഥന സ്വീകരിച്ചാലും; കാര്യദർശിയായ യോനാഥാന്റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാൻ അവിടെ കിടന്നു മരിക്കുമല്ലോ.”

21 ഇതുകേട്ട് സിദെക്കീയാ രാജാവ് യിരെമ്യായെ കാവല്‌ക്കാരുടെ അങ്കണത്തിൽ സൂക്ഷിക്കാനും നഗരത്തിലെ അപ്പം മുഴുവൻ തീരുന്നതുവരെ അപ്പക്കാരുടെ തെരുവിൽ നിന്നു ദിവസേന ഒരപ്പം കൊടുക്കാനും കല്പിച്ചു. അങ്ങനെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽ താമസിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan