Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 30 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരന്റെ വാഗ്ദാനം

1 യിരെമ്യാക്കു സർവേശ്വരനിൽനിന്ന് ഈ അരുളപ്പാടുണ്ടായി.

2 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ നിന്നോടു സംസാരിച്ച വചനങ്ങളെല്ലാം ഒരു പുസ്തകത്തിൽ എഴുതുക.

3 കാരണം, എന്റെ ജനമായ ഇസ്രായേലിന്റെയും യെഹൂദായുടെയും നല്ലകാലം പുനഃസ്ഥാപിക്കപ്പെടുന്ന ദിനങ്ങൾ വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു ഞാൻ അവരെ മടക്കിവരുത്തും; അവർ അതു കൈവശമാക്കുകയും ചെയ്യും.

4 ഇസ്രായേലിനെയും യെഹൂദായെയും കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്ന വചനം:

5 “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചിൽ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിൻറേതല്ല, ഭീതിയുടെ ശബ്ദമാണ്.

6 പുരുഷനു പ്രസവിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്‍ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്?

7 ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാൾ ഉണ്ടാകയില്ല. അത് ഇസ്രായേൽജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവർ അതിൽനിന്നു രക്ഷപെടും.

8 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അന്നു ഞാൻ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങൾ പൊട്ടിക്കും; വിദേശികൾ അവരെ ഇനിയും അടിമകളാക്കുകയില്ല.

9 അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെയും അവർക്കുവേണ്ടി ഞാൻ ഉയർത്തുന്ന ദാവീദുവംശജനായ രാജാവിനെയും സേവിക്കും.

10 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങൾ ഭയപ്പെടേണ്ടാ, ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളിൽനിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജർ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവർക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.

11 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട്; ആരുടെ ഇടയിൽ നിങ്ങൾ ചെന്നു പാർത്തുവോ, ആ ജനതകളെയെല്ലാം ഞാൻ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂർവം ഞാൻ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”

12 അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പരുക്ക് ഭേദമാവുകയില്ല, നിങ്ങളുടെ മുറിവ് ഗുരുതരമാണ്.

13 നിങ്ങൾക്കുവേണ്ടി വാദിക്കാൻ ആരുമില്ല, നിങ്ങളുടെ മുറിവിനു മരുന്നില്ല, നിങ്ങൾക്കു സൗഖ്യം ലഭിക്കുകയില്ല.

14 നിങ്ങളുടെ സ്നേഹിതരെല്ലാം നിങ്ങളെ മറന്നു, അവർ നിങ്ങളെ അന്വേഷിക്കുന്നില്ല, ശത്രുവിനെപ്പോലെ ഞാൻ നിങ്ങളെ പ്രഹരിച്ചു, നിഷ്കരുണം ശിക്ഷിച്ചു, നിങ്ങളുടെ അപരാധം അത്ര വലുതാണ്, നിങ്ങളുടെ പാപം അസംഖ്യവുമാണല്ലോ.

15 നിങ്ങളുടെ മുറിവിനെ ചൊല്ലി എന്തിനു കരയുന്നു? നിങ്ങളുടെ വേദനയ്‍ക്കു ശമനമുണ്ടാകയില്ല; നിങ്ങളുടെ അപരാധം വലുതാണ്, നിങ്ങളുടെ പാപം അസംഖ്യമാണ്. അതുകൊണ്ട് ഞാനിതെല്ലാം നിങ്ങളോടു ചെയ്തു.

16 നിങ്ങളെ വിഴുങ്ങുന്നവർ വിഴുങ്ങപ്പെടും, നിങ്ങളുടെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും, നിങ്ങളെ കൊള്ളയടിക്കുന്നവർ കൊള്ളയടിക്കപ്പെടും, നിങ്ങളെ കവർച്ച ചെയ്യുന്നവർ കവർച്ച ചെയ്യപ്പെടും.

17 ഞാൻ നിങ്ങൾക്കു വീണ്ടും ആരോഗ്യം നല്‌കും, നിങ്ങളുടെ മുറിവുകൾ ഞാൻ സുഖപ്പെടുത്തും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അവർ നിന്നെ ‘ഭ്രഷ്ട’ എന്നും, ‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നും വിളിച്ചില്ലേ?

18 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനത്തിന്റെ കൂടാരങ്ങളുടെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും; അവരുടെ പാർപ്പിടങ്ങളോട് എനിക്കു കരുണ തോന്നും, നഗരം കൽക്കൂമ്പാരത്തിൽ നിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം പൂർവസ്ഥാനത്ത് ഉയർന്നു നില്‌ക്കും.

19 അവയിൽനിന്നു സ്തോത്രഗാനങ്ങളും, ആഹ്ലാദിക്കുന്നവരുടെ സന്തോഷശബ്ദവും ഉയരും; ഞാൻ അവരെ വർധിപ്പിക്കും, അവർ കുറഞ്ഞുപോകയില്ല; ഞാൻ അവരെ മഹത്ത്വം അണിയിക്കും, അവർ നിസ്സാരരായി പോകയുമില്ല.

20 അവരുടെ മക്കൾ മുമ്പുണ്ടായിരുന്നതുപോലെയാകും, അവരുടെ സമൂഹം എന്റെ മുമ്പിൽ സുസ്ഥാപിതമാകും, അവരെ പീഡിപ്പിക്കുന്നവരെ ഞാൻ ശിക്ഷിക്കും,

21 അവരുടെ പ്രഭു അവരിൽ ഒരാളായിരിക്കും, അവരുടെ ഭരണാധികാരി അവരുടെ ഇടയിൽനിന്നു വരും; ഞാൻ അവനെ എങ്കലേക്ക് അടുപ്പിക്കും; അവൻ എന്റെ അടുത്തേക്കു വരും, അവൻ അല്ലാതെ ആര് എന്റെ അടുക്കൽ വരാൻ ധൈര്യപ്പെടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

22 നിങ്ങൾ എന്റെ ജനമായിരിക്കും, ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും.

23 സർവേശ്വരന്റെ ക്രോധം എന്ന കൊടുങ്കാറ്റ് ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്റെ തലയിൽ അത് ആഞ്ഞടിക്കും.

24 സർവേശ്വരന്റെ ഹിതം പൂർണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങൾ അതു മനസ്സിലാക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan