യെശയ്യാവ് 50 - സത്യവേദപുസ്തകം C.L. (BSI)ഇസ്രായേലിന്റെ പാപം 1 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഭാര്യയെ ഉപേക്ഷിക്കുന്ന ഒരുവനെപ്പോലെ ഞാൻ സ്വന്തജനത്തെ ഉപേക്ഷിച്ചു എന്നു നിങ്ങൾ കരുതുന്നുവോ? അങ്ങനെയെങ്കിൽ വിവാഹമോചന പത്രിക എവിടെ? തന്റെ മക്കളെ അടിമക്കച്ചവടക്കാർക്കു വിൽക്കുന്നതുപോലെ നിങ്ങളെ ഞാൻ വിറ്റുവെന്നാണോ കരുതുന്നത്? നിങ്ങളുടെ അപരാധം നിമിത്തമായിരുന്നു നിങ്ങൾ വിൽക്കപ്പെട്ടത്. നിങ്ങളുടെ അതിക്രമം നിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു. 2 ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരുന്നത് എന്ത്? ഞാൻ വിളിച്ചപ്പോൾ ആരും കേൾക്കാതിരുന്നതെന്തുകൊണ്ട്? രക്ഷിക്കാൻ കഴിയാത്തവിധം എന്റെ കരം കുറുകിപ്പോയെന്നോ? മോചിപ്പിക്കാൻ എനിക്കു കഴിവില്ലെന്നോ? ശാസനകൊണ്ടു ഞാൻ കടൽ വറ്റിക്കുന്നു! നദികളെ മരുഭൂമിയാക്കുന്നു! അവയിലെ മത്സ്യങ്ങൾ വെള്ളം കിട്ടാതെ ദാഹിച്ചു ചത്തൊടുങ്ങുന്നു! 3 അവ ചീഞ്ഞു നാറുന്നു! ഞാൻ ആകാശത്തെ കറുപ്പുവസ്ത്രം ഉടുപ്പിക്കുന്നു. ചാക്കുതുണികൊണ്ടു പുതപ്പിക്കുന്നു. സർവേശ്വരന്റെ ദാസൻ 4 ക്ഷീണിച്ചവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ദൈവമായ സർവേശ്വരൻ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. പ്രഭാതംതോറും അവിടുന്നു പഠിപ്പിക്കുന്നതു കേൾക്കാൻ എന്റെ കാതുകളെ അവിടുന്ന് ഉണർത്തുന്നു. 5 ദൈവമായ സർവേശ്വരൻ എന്റെ കാതുകൾ തുറന്നു; ഞാൻ എതിർത്തില്ല, പിന്തിരിഞ്ഞുമില്ല. 6 അടിക്കുന്നവർക്ക് എന്റെ പുറവും മീശ പറിക്കുന്നവർക്ക് എന്റെ മുഖവും ഞാൻ കാണിച്ചുകൊടുത്തു. നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല. 7 ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നതുകൊണ്ട് ഞാൻ അപമാനിതനായിട്ടില്ല. അതുകൊണ്ട് ഞാനെന്റെ മുഖം തീക്കല്ലിനു തുല്യമാക്കി. ഞാൻ ലജ്ജിതനാകയില്ലെന്ന് എനിക്കറിയാം. 8 എന്റെ നിരപരാധിത്വം തെളിയിക്കുന്നവൻ എന്റെ സമീപത്തുണ്ട്. ആര് എന്നെ എതിർക്കും? നമുക്കു നേരിടാം. എന്റെ പ്രതിയോഗി ആര്? അയാൾ എന്റെ നേരെ വരട്ടെ. 9 ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നുണ്ട്. ആരാണ് എന്നെ കുറ്റം വിധിക്കുക? ഇരട്ടവാലൻ കരളുന്ന വസ്ത്രംപോലെ അവർ ദ്രവിച്ച് ഇല്ലാതെയാകും. 10 സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ ദാസന്റെ വാക്ക് അനുസരിക്കുകയും വെളിച്ചമില്ലാതെ ഇരുളിൽ നടന്നിട്ടും സർവേശ്വരന്റെ നാമത്തിൽ ആശ്രയിച്ചും ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ നിങ്ങളിൽ ആരാണ്? 11 മറ്റുള്ളവരെ നശിപ്പിക്കാൻ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങൾ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിൻ. എന്റെ കൈയിൽനിന്ന് ഇതായിരിക്കും നിങ്ങൾക്കു ലഭിക്കുക. നിങ്ങൾ പീഡനം സഹിച്ചു കിടക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India