ഹോശേയ 6 - സത്യവേദപുസ്തകം C.L. (BSI)ജനങ്ങളുടെ കപടമായ അനുതാപം 1 അവർ പറയും: വരുവിൻ, നമുക്കു സർവേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും. 2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവൻ നല്‌കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പിൽ ജീവിക്കും. 3 സർവേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാൻ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിർക്കുന്ന പുതുമഴപോലെ അവിടുന്നു വരും. 4 ഇസ്രായേലേ, ഞാൻ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാൻ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർകാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു. 5 അതിനാൽ പ്രവാചകന്മാർ മുഖേന ഞാൻ അവരെ വെട്ടിവീഴ്ത്തി; എന്റെ വചനങ്ങളാൽ ഞാൻ അവരെ സംഹരിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു. 6 ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാൾ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്. 7 എന്നാൽ ആദാമിൽവച്ച് അവർ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവർ എന്നോട് അവിശ്വസ്തത കാട്ടി. 8 ഗിലെയാദ് ദുഷ്കർമികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു. 9 പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയിൽ കൊലപാതകം നടത്തുന്നു. അതേ, അവർ നീചകൃത്യം ചെയ്യുന്നു. 10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭീകരകാര്യം കണ്ടിരിക്കുന്നു. എഫ്രയീമിന്റെ വേശ്യാവൃത്തിതന്നെ. ഇസ്രായേൽ മലിനയായിത്തീർന്നു. 11 യെഹൂദായേ, നിനക്കും ഒരു ശിക്ഷാദിവസം നിശ്ചയിച്ചിട്ടുണ്ട്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India