Biblia Todo Logo
Bìoball air-loidhne

- Sanasan -

ഹബക്കൂൿ 1 - സത്യവേദപുസ്തകം C.L. (BSI)

1 ഹബക്കൂക് പ്രവാചകനു ലഭിച്ച അരുളപ്പാട്:

2 സർവേശ്വരാ, അങ്ങു കേൾക്കാതിരിക്കെ ഞാൻ എത്രനാൾ സഹായത്തിനുവേണ്ടി നിലവിളിക്കണം? അങ്ങു രക്ഷിക്കാതിരിക്കെ അക്രമത്തിനെതിരെ ഞാൻ എത്രനാൾ നിലവിളിക്കണം?

3 ഇതുപോലെയുള്ള നീതികേടു കാണാനും കഷ്ടതകൾ നോക്കിക്കൊണ്ടിരിക്കാനും എനിക്ക് ഇടവരുത്തുന്നത് എന്ത്? വിനാശവും അക്രമവും ആണ് എന്റെ മുമ്പിൽ. കലഹവും ശണ്ഠയും എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു.

4 അങ്ങനെ ധർമം ക്ഷയിക്കുന്നു; ന്യായം ഒരിക്കലും നിലനില്‌ക്കുന്നില്ല. ദുഷ്ടന്മാർ നീതിമാന്മാരെ വലയം ചെയ്യുന്നു. അതുകൊണ്ട് ന്യായം തകിടം മറിക്കപ്പെടുന്നു.


സർവേശ്വരന്റെ മറുപടി

5 ജനതകളേ, നോക്കിക്കാണുക; നിങ്ങൾ അദ്ഭുതപ്പെട്ട് വിസ്മയഭരിതരാകുവിൻ; കാരണം, കേട്ടാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ കാലത്ത് ഞാൻ ചെയ്യാൻ പോകുന്നു.

6 ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാൻ ഉണർത്തും. അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശപ്പെടുത്താൻ ഭൂമിയിൽ ഉടനീളം സഞ്ചരിക്കും.

7 അവർ ഉഗ്രന്മാരും ഭീകരരുമാണ്; അവരുടെ ന്യായവും യോഗ്യതയും അവർ നിശ്ചയിക്കുന്നതുതന്നെ.

8 അവരുടെ കുതിരകൾക്കു പുള്ളിപ്പുലിയെക്കാൾ വേഗതയും ഇരതേടുന്ന ചെന്നായെക്കാൾ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢർ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവർ പറന്നുവരുന്നു.

9 അവരെല്ലാം അക്രമത്തിനാണു വരുന്നത്. അവരുടെ വരവു കാണുമ്പോഴേക്ക് എല്ലാവരും സംഭീതരായിത്തീരുന്നു; മണൽത്തരിപോലെ അസംഖ്യം പേരെ അവർ ബന്ദികളാക്കുന്നു.

10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവർ നിസ്സാരമായി കാണുന്നു. കാരണം മൺതിട്ട ഉയർത്തി അവർ കോട്ട പിടിക്കുന്നു.

11 പിന്നെ അവർ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവർക്കു സ്വന്തം ശക്തിയാണു ദൈവം!


ആവലാതി

12 എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് അനാദികാലം മുതൽക്കേ എന്റെ പരിശുദ്ധനായ ദൈവമല്ലേ? അവിടുന്ന് അമർത്യനാണല്ലോ; സർവേശ്വരാ, അവിടുന്ന് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. എന്റെ അഭയശിലയായ അവിടുന്ന് ഞങ്ങൾക്കു ശിക്ഷണം നല്‌കാനായി അവരെ നിയോഗിച്ചിരിക്കുന്നു.

13 തിന്മകൾ കാണാനരുതാത്തവിധം നിർമല ദൃഷ്‍ടിയുള്ളവനും അകൃത്യം നോക്കി നില്‌ക്കാത്തവനുമായ അവിടുന്നു ദ്രോഹം ചെയ്യുന്നവരെ നോക്കിക്കൊണ്ടിരിക്കുന്നത് എന്ത്? ദുഷ്ടൻ തന്നെക്കാൾ നീതിമാനായവനെ നശിപ്പിക്കുന്നതു കണ്ട് അങ്ങു മൗനം ദീക്ഷിക്കുന്നതും എന്ത്?

14 അവിടുന്നു മനുഷ്യരെ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്?

15 ബാബിലോണ്യർ മത്സ്യത്തെപ്പോലെ മനുഷ്യരെ ചൂണ്ടയിട്ടു പിടിക്കുന്നു. അവർ അവരെ വലയിൽ കുടുക്കി വലിച്ചുകയറ്റുന്നു. അവരെ കോരുവലയിൽ ശേഖരിക്കുന്നു. അവർ ആഹ്ലാദിച്ചു തിമിർക്കുന്നു.

16 അവർ തങ്ങളുടെ വലകൾക്കു ബലിപൂജ നടത്തുന്നു; കോരുവലകൾക്കു ധൂപം കാട്ടുന്നു. അവകൊണ്ടാണല്ലോ അവർ സമൃദ്ധിയിൽ കഴിയുന്നതും വിശിഷ്ടഭോജ്യങ്ങൾ ഭുജിക്കുന്നതും.

17 അങ്ങനെ അവർ വല കുടഞ്ഞ് ശൂന്യമാക്കി ജനതകളെ നിഷ്കരുണം നിത്യവും കൊന്നുകൊണ്ടിരിക്കുമോ?

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan