പുറപ്പാട് 33 - സത്യവേദപുസ്തകം C.L. (BSI)സീനായ് വിടാൻ കല്പന 1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീയും ഈജിപ്തിൽനിന്നു നീ മോചിപ്പിച്ചുകൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട് അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതികൾക്കും നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു പോകുക. 2 നിങ്ങൾക്കു മുമ്പായി ഞാൻ എന്റെ ദൂതനെ അയയ്‍ക്കും. കനാന്യർ, അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ ഓടിച്ചുകളയും. 3 പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു പോകുക; ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാൽ നിങ്ങൾ ദുശ്ശാഠ്യക്കാരായതുകൊണ്ടു വഴിയിൽവച്ചു ഞാൻ നിങ്ങളെ സംഹരിച്ചേക്കാം.” 4 ഇതു കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണങ്ങൾ അണിഞ്ഞില്ല. 5 സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നു: ഇസ്രായേൽജനത്തോടു പറയുക: നിങ്ങൾ ദുശ്ശാഠ്യക്കാരായ ജനതയാണ്; ഒരു നിമിഷം നിങ്ങളുടെ കൂടെ സഞ്ചരിച്ചാൽ എനിക്കു നിങ്ങളെ ദഹിപ്പിച്ചു കളയേണ്ടിവരും. നിങ്ങളുടെ ആഭരണങ്ങൾ ഊരിവയ്‍ക്കുക. നിങ്ങളോട് എന്തു ചെയ്യണമെന്നു ഞാൻ തീരുമാനിക്കട്ടെ.” 6 ഹോറേബുമലയിൽനിന്നു പുറപ്പെട്ടപ്പോൾ ഇസ്രായേൽജനം ആഭരണങ്ങളെല്ലാം ഊരിവച്ചു. തിരുസാന്നിധ്യകൂടാരം 7 ഇസ്രായേൽജനങ്ങളുടെ പ്രയാണത്തിൽ പാളയമടിക്കുമ്പോഴെല്ലാം മോശ പാളയത്തിനുപുറത്ത് കുറച്ചകലെ ഒരു കൂടാരം ഉറപ്പിക്കുക പതിവായിരുന്നു; തിരുസാന്നിധ്യകൂടാരം എന്ന് അതിനെ വിളിച്ചുപോന്നു. സർവേശ്വരനെ ആരാധിക്കുന്നവർ പാളയത്തിനു പുറത്തുള്ള ഈ കൂടാരത്തിലേക്കു പോകും. 8 മോശ ആ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം ജനം തങ്ങളുടെ കൂടാരവാതില്‌ക്കൽ വന്ന് അദ്ദേഹം അതിനുള്ളിൽ പ്രവേശിക്കുന്നതുവരെ നോക്കി നില്‌ക്കും. 9 മോശ ഉള്ളിൽ കടന്നാലുടൻ മേഘസ്തംഭം താണുവന്ന് കൂടാരവാതില്‌ക്കൽ നില്‌ക്കും; അപ്പോൾ സർവേശ്വരൻ മോശയോടു സംസാരിക്കും. 10 മേഘസ്തംഭം കാണുമ്പോൾ ജനം എഴുന്നേറ്റ് തങ്ങളുടെ കൂടാരവാതിൽക്കൽ സാഷ്ടാംഗം നമസ്കരിക്കും. 11 സ്നേഹിതനോടെന്നപോലെ സർവേശ്വരൻ മോശയോടു അഭിമുഖം സംസാരിക്കും; മോശ കൂടാരത്തിലേക്കു മടങ്ങിക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവ എന്ന യുവാവ് കൂടാരം വിട്ടു പോകുമായിരുന്നില്ല. സർവേശ്വരൻ ജനത്തോടുകൂടെ 12 മോശ സർവേശ്വരനോടു ചോദിച്ചു: ” ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു പറയുന്നു; എന്നാൽ എന്റെകൂടെ ആരെയാണ് അയയ്‍ക്കുന്നതെന്ന് അവിടുന്ന് എന്നോടു പറയുന്നുമില്ല; ‘നിന്നെ ഞാൻ നന്നായി അറിയുന്നു; നിന്നിൽ ഞാൻ സംപ്രീതൻ’ എന്ന് അവിടുന്നു പറഞ്ഞു. 13 അങ്ങ് എന്നിൽ സംപ്രീതനാണെങ്കിൽ അവിടുത്തെ വഴികൾ എനിക്കു വെളിപ്പെടുത്തിയാലും; ഞാൻ അങ്ങയെ അറിഞ്ഞ് അങ്ങയുടെ കൃപയ്‍ക്കു പാത്രമാകട്ടെ. ഈ ജനതയെ സ്വന്തജനമായി അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഓർമിക്കണമേ.” 14 സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ സാന്നിധ്യം നിന്നോടൊപ്പം ഉണ്ടായിരിക്കും; ഞാൻ നിനക്ക് സ്വസ്ഥത നല്‌കും.” 15 മോശ പറഞ്ഞു: “അവിടുന്നു ഞങ്ങളോടൊപ്പം വരുന്നില്ലെങ്കിൽ ഇവിടെനിന്നു ഞങ്ങളെ പറഞ്ഞയയ്‍ക്കരുതേ. 16 അവിടുന്നു ഞങ്ങളോടൊപ്പം ഇല്ലെങ്കിൽ എന്നിലും അവിടുത്തെ ജനത്തിലും അവിടുന്നു സംപ്രീതനാണെന്ന് എങ്ങനെ അറിയും? അവിടുത്തെ സാന്നിധ്യം ഞങ്ങളുടെ കൂടെയുള്ളതുകൊണ്ടല്ലേ ഞാനും അങ്ങയുടെ ഈ ജനവും ഭൂമിയിലുള്ള മറ്റു ജനതകളിൽനിന്നു വ്യത്യസ്തരാകുന്നത്.” 17 സർവേശ്വരൻ മോശയോടു പറഞ്ഞു: “നിന്റെ ഈ അപേക്ഷയും ഞാൻ സ്വീകരിച്ചിരിക്കുന്നു; ഞാൻ നിന്നെ നന്നായി അറിയുന്നു; ഞാൻ നിന്നിൽ സംപ്രീതനുമാണ്”. 18 മോശ പറഞ്ഞു: “അവിടുത്തെ മഹത്ത്വം എനിക്കു കാട്ടിത്തന്നാലും” 19 സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ തേജസ്സ് നിന്റെ മുമ്പിലൂടെ കടന്നുപോകും. സർവേശ്വരൻ എന്ന എന്റെ നാമം നിന്റെ മുമ്പിൽ പ്രഘോഷിക്കും; കൃപ കാണിക്കേണ്ടവനോടു ഞാൻ കൃപ കാണിക്കും; കരുണ കാണിക്കേണ്ടവനോടു ഞാൻ കരുണ കാണിക്കും. 20 എന്റെ മുഖം കാണാൻ നിനക്കു കഴിയുകയില്ല; കാരണം എന്നെ കാണുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” 21 സർവേശ്വരൻ അരുളിച്ചെയ്തു: “എന്റെ അടുത്തുള്ള ഈ പാറയിൽ കയറി നില്‌ക്കുക; 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ വിള്ളലിൽ നിർത്തും; കടന്നു കഴിയുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്‍ക്കും. 23 ഞാൻ കൈ മാറ്റുമ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്നാൽ എന്റെ മുഖം നീ കാണുകയില്ല.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India