Biblia Todo Logo
Bìoball air-loidhne

- Sanasan -

പുറപ്പാട് 30 - സത്യവേദപുസ്തകം C.L. (BSI)


ധൂപപീഠം
( പുറ. 37:25-28 )

1 ധൂപാർപ്പണത്തിനു കരുവേലകംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം.

2 അത് ഒരു മുഴം സമചതുരമായിരിക്കണം. രണ്ടു മുഴം ആയിരിക്കണം അതിന്റെ ഉയരം. കൊമ്പുകൾ അതോടു ചേർന്ന് ഒന്നായിരിക്കണം;

3 അതിന്റെ മേൽഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം; അതിന് സ്വർണംകൊണ്ടു ചുറ്റും വക്കു പിടിപ്പിക്കണം.

4 അതു ചുമക്കാനുള്ള തണ്ടുകൾ ഇടുന്നതിനു വക്കിനു താഴെ രണ്ടു വശത്തുമായി രണ്ടു സ്വർണവളയങ്ങൾ ഉറപ്പിക്കണം.

5 കരുവേലകംകൊണ്ടു നിർമ്മിച്ച തണ്ടുകളും സ്വർണം പൊതിയണം.

6 ഞാൻ നിങ്ങളെ സന്ദർശിക്കുന്ന ഇടമായ ഉടമ്പടിപ്പെട്ടകത്തിനു മീതെയുള്ള മൂടിയുടെയും അതോടു ചേർന്നുള്ള തിരശ്ശീലയുടെയും മുമ്പിൽ അതു വയ്‍ക്കണം.

7 ധൂപപീഠത്തിന്മേൽ അഹരോൻ സുഗന്ധദ്രവ്യം അർപ്പിക്കണം. പ്രഭാതത്തിൽ വിളക്കുകൾ ഒരുക്കുമ്പോഴും

8 വൈകിട്ടു വിളക്കു കൊളുത്തുമ്പോഴും അഹരോൻ ധൂപം അർപ്പിക്കണം. ഇത് നിങ്ങളുടെ സകല തലമുറകളും നിത്യവും അനുഷ്ഠിക്കേണ്ടതാണ്.

9 നിങ്ങൾ അതിന്മേൽ അശുദ്ധദ്രവ്യങ്ങൾ പുകയ്‍ക്കരുത്. ദഹനയാഗമോ ധാന്യയാഗമോ പാനീയയാഗമോ അതിന്മേൽ അർപ്പിക്കരുത്.

10 പാപപരിഹാരത്തിനായി അർപ്പിച്ച മൃഗത്തിന്റെ രക്തം യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, വർഷത്തിലൊരിക്കൽ അഹരോൻ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വർഷത്തിലൊരിക്കൽ അനുഷ്ഠിക്കണം; ഇത് സർവേശ്വരന് അതിവിശുദ്ധമാണ്.


തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയുള്ള നികുതി

11 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:

12 “ഇസ്രായേലിൽ ജനസംഖ്യ എടുക്കുമ്പോൾ അവരുടെ ഇടയിൽ ഒരു ബാധയും ഉണ്ടാകാതിരിക്കാൻ ഓരോരുത്തനും സർവേശ്വരനു വീണ്ടെടുപ്പുവില കൊടുക്കണം.

13 ജനസംഖ്യ എടുക്കപ്പെട്ട എല്ലാവരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അര ശേക്കെൽ സർവേശ്വരനു വഴിപാടായി അർപ്പിക്കണം. അര ശേക്കെൽ പത്തു ഗേരയാണ്.

14 എണ്ണമെടുത്തവരിൽ ഇരുപതു വയസ്സിനുമേൽ പ്രായമുള്ള എല്ലാവരും സർവേശ്വരനു വഴിപാട് അർപ്പിക്കണം.

15 പാപപരിഹാരത്തിനായി സർവേശ്വരന് വഴിപാട് അർപ്പിക്കുമ്പോൾ ധനവാനും ദരിദ്രനും അര ശേക്കെൽ വീതം അർപ്പിക്കണം. ധനവാൻ കൂടുതലോ ദരിദ്രൻ കുറവോ അർപ്പിച്ചുകൂടാ.

16 പ്രായശ്ചിത്ത നികുതി ഇസ്രായേൽജനത്തിൽനിന്നു ശേഖരിച്ചു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി കൊടുക്കണം. ഇസ്രായേൽജനം സർവേശ്വരന്റെ സന്നിധിയിൽ സ്മരിക്കപ്പെടുന്നതിനും അവർക്ക് പാപപരിഹാരം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണിത്.


ഓട്ടുപാത്രം

17 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:

18 കഴുകാൻ വെള്ളം നിറയ്‍ക്കുന്നതിന് ഓടുകൊണ്ട് ഒരു തൊട്ടിയും അതിനുള്ള പീഠവും ഉണ്ടാക്കണം; അതു തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയ്‍ക്കു വച്ച് അതിൽ വെള്ളം നിറയ്‍ക്കണം.

19 ഈ വെള്ളംകൊണ്ടാണ് അഹരോനും പുത്രന്മാരും അവരുടെ കൈകാലുകൾ കഴുകേണ്ടത്.

20 തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാൻ പോകുമ്പോഴും സർവേശ്വരനു ധൂപാരാധന നടത്താൻ പോകുമ്പോഴും അവർ ഈ വെള്ളംകൊണ്ടു കൈകാലുകൾ കഴുകണം.

21 അങ്ങനെ ചെയ്തില്ലെങ്കിൽ അവർ മരിക്കും. ഇതവരുടെ പിൻതലമുറകളും അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാണ്.


അഭിഷേകതൈലം

22 സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു:

23 മേൽത്തരം സുഗന്ധദ്രവ്യങ്ങൾ എടുക്കുക; ദ്രാവകരൂപത്തിലുള്ള അഞ്ഞൂറു ശേക്കെൽ മൂരും ഇരുനൂറ്റമ്പതു ശേക്കെൽ കറുവാപ്പട്ടയും അത്രയുംതന്നെ സുഗന്ധസസ്യവും

24 അഞ്ഞൂറു ശേക്കെൽ അമരിപ്പട്ടയും വേണം. അവയോടു കൂടി ഒരു ഹീൻ ഒലിവെണ്ണയും ചേർത്തു

25 വിദഗ്ദ്ധനായ സുഗന്ധതൈലനിർമ്മാതാവിനെപ്പോലെ വിശുദ്ധതൈലം ഉണ്ടാക്കണം. ഇതാണ് അഭിഷേകത്തിനുള്ള വിശുദ്ധതൈലം.

26 അതുകൊണ്ട് തിരുസാന്നിധ്യകൂടാരവും സാക്ഷ്യപെട്ടകവും

27 മേശയും അതിലെ ഉപകരണങ്ങളും വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും

28 ധൂപപീഠവും ഹോമയാഗവും അതിലെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേകം ചെയ്യുക.

29 അതിവിശുദ്ധമായിത്തീരാൻ നീ അവയെ ശുദ്ധീകരിക്കണം. അവയെ സ്പർശിക്കുന്നതെന്തും ശുദ്ധമായിത്തീരും.

30 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ അഹരോനെയും പുത്രന്മാരെയും അഭിഷേകം ചെയ്തു വേർതിരിക്കുക.

31 ഇത് തലമുറകൾതോറും ഉപയോഗിക്കേണ്ട എന്റെ വിശുദ്ധതൈലം എന്ന് ഇസ്രായേൽജനത്തോടു പറയണം.

32 സാധാരണ ജനത്തിന്റെമേൽ ഈ തൈലം ഒഴിക്കരുത്; ഇതിന്റെ ചേരുവ അനുസരിച്ച് മറ്റൊരു തൈലം ഉണ്ടാക്കരുത്; ഇത് വിശുദ്ധമാണ്. വിശുദ്ധവസ്തുവായി നിങ്ങൾ ഇതു കൈകാര്യം ചെയ്യണം.

33 ആരെങ്കിലും ഇതുപോലൊരു തൈലക്കൂട്ട് ഉണ്ടാക്കുകയോ സാധാരണക്കാരന്റെമേൽ തളിക്കുകയോ ചെയ്താൽ അവനെ ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു ബഹിഷ്കരിക്കണം.


ധൂപം

34 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നറുംപശ, ഗുൽഗുലു, ഗൽബാനപ്പശ എന്നീ സുഗന്ധധൂപദ്രവ്യങ്ങളും ശുദ്ധമായ കുന്തുരുക്കവും ഒരേ അളവിൽ എടുക്കുക.

35 വിദഗ്ദ്ധനായ സുഗന്ധതൈലനിർമ്മാതാവിനെപ്പോലെ ഇവ ഉപ്പുചേർത്തു നിർമ്മലവും വിശുദ്ധവുമായ ഒരു സുഗന്ധക്കൂട്ട് ഉണ്ടാക്കണം.

36 അതിൽ കുറെയെടുത്ത് നേർമയായി പൊടിച്ച് ഞാൻ നിങ്ങളെ സന്ദർശിക്കുന്ന തിരുസാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിന്റെ മുമ്പിൽ വയ്‍ക്കണം. അതു നീ വിശുദ്ധമായി കരുതണം.

37 ഈ ചേരുവ അനുസരിച്ച് നിനക്കുവേണ്ടി ധൂപക്കൂട്ട് ഉണ്ടാക്കരുത്. അതു സർവേശ്വരനുവേണ്ടിയുള്ള നിന്റെ വിശുദ്ധ ധൂപക്കൂട്ടായിരിക്കണം;

38 സൗരഭ്യത്തിനുവേണ്ടി ആരെങ്കിലും അത് ഉണ്ടാക്കിയാൽ അവനെ ജനത്തിന്റെ ഇടയിൽനിന്നു ബഹിഷ്കരിക്കണം.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan